മുംബൈയിൽ കൊവിഡ് വൻതോതിൽ പടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 6347 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തിൽ 12 ശതമാനം വർധനവാണ് ഉണ്ടായതെന്ന് മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ അധികൃതർ അറിയിച്ചു. ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കോവിഡ് രോഗബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നത് രാജ്യത്തിൻറെ സാമ്പത്തിക തലസ്ഥാനത്തെ ആശങ്കയിലാക്കിയിട്ടുണ്ട്. നിയന്ത്രണത്തിന്റെ ഭാഗമായി വൈകിട്ട് അഞ്ചുമുതൽ പുലർച്ചെ അഞ്ചുവരെ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങൾ ഒത്തുചേരുന്നതിനും കൂട്ടം കൂടുന്നതിനും കർശന വിലക്കേർപ്പെടുത്തി. എന്നിട്ടും രോഗബാധിതരുടെ എണ്ണം വർധിക്കുന്നതാണ് ആശങ്ക സൃഷ്ടിക്കുന്നത്. ഗുരുതര സാഹചര്യം നേരിടുന്നതിനായി മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ വാർഡ് തലങ്ങളിൽ വാർ റൂമുകൾ സജ്ജമാക്കി. വ്യാഴാഴ്ച മുഖ്യമന്ത്രി ഉദ്ദവ് താക്കറെ സംസ്ഥാനതല കോവിഡ് ടാസ്‌ക്‌ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തിരുന്നു. കഴിഞ്ഞ ദിവസം 454 ഒമിക്രോൺ കേസുകളാണ് മുംബൈയിൽ മാത്രം റിപ്പോർട്ട് ചെയ്‍തത്.