ബീഫ് കഴിച്ച 24 ആദിവാസി യുവാക്കള്‍ക്ക് ഊരുവിലക്ക്, പൊലീസ് അന്വേഷണം തുടങ്ങി

0
69

ബീഫ് കഴിച്ചതിന് 24 ആദിവാസി യുവാക്കള്‍ക്ക് ഊരുവിലക്ക് ഏർപ്പെടുത്തിയെന്ന പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. സ്‌പെഷല്‍ ബ്രാഞ്ചും അന്വേഷണം ആരംഭിച്ചു. പെരിയകുടി, കമ്മാളംകുടി, വേങ്ങപ്പാറ, നെല്ലിപ്പട്ടിക്കുടി, കുത്തുകല്‍, കവക്കുട്ടി ആദിവാസി കുടികളിലെ യുവാക്കളെയാണ് ഊരുകൂട്ടം ഊരുവിലക്കിയത്. പാരമ്പര്യ ആചാരാനുഷ്ഠാനങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും വിരുദ്ധമായി ബീഫ് കഴിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ഊരുവിലക്ക്.

ഭാര്യയും മക്കളും ബന്ധുക്കളുമായി ബന്ധം പുലര്‍ത്താന്‍ പാടില്ല. കുടികളില്‍ കയറാമെങ്കിലും വീടിനുള്ളില്‍ പ്രവേശനമില്ല. പുറത്തുനിന്ന് ഭക്ഷണം വാങ്ങി കഴിക്കുന്നതിന് തടസമില്ലെന്നും ഊരുക്കൂട്ടം വിധിച്ചിട്ടുണ്ട്. വിലക്കപ്പെട്ടവര്‍ കാട്ടില്‍ അഭയം തേടിയിരിക്കുകയാണ്. ആട്, കോഴി ഉള്‍പ്പെടെ മാംസാഹാരം കഴിക്കാറുണ്ടെങ്കിലും ഇവര്‍ക്കിടയില്‍ ബീഫ് പതിവില്ല.

എന്നാല്‍, ചില യുവാക്കള്‍ ഹോട്ടലുകളില്‍ നിന്നും വാങ്ങി കൊണ്ടുപോയി പാകം ചെയ്തും ബീഫ് കഴിക്കുന്നുവെന്ന പരാതിയെത്തുടർന്ന് തിങ്കളാഴ്ച ഊരുകൂട്ടം ചേർന്ന് ഊരുവിലക്കുകയായിരുന്നു. സ്‌പെഷല്‍ ബ്രാഞ്ചിനും പൊലിസിനും പുറമെ പഞ്ചായത്ത് അധികൃതരും അന്വേഷണം തുടങ്ങി.