കെഎസ്‌ആർടിസി ജീവനക്കാരുടെ ശമ്പളം ഉയർത്തി

0
30

കെഎസ്‌ആർടിസിയിലെ ശമ്പള പരിഷ്‌കരണ തർക്കങ്ങൾക്ക് അവസാനം. സർക്കാർ ജീവനക്കാരുടെ ശമ്പള സ്‌കെയിലിന് തുല്യമായ വർധന നടപ്പാക്കാൻ തീരുമാനമായി. ഇതോടെ കെഎസ്‌ആർടിസി ജീവനക്കാരുടെ കുറഞ്ഞ അടിസ്‌ഥാന ശമ്പളം 23,000 ആയി ഉയർന്നു. കെ സ്വിഫ്‌റ്റ് ഇടതുമുന്നണി നയം ആയതിനാൽ അത് നടപ്പാക്കുമെന്നും ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ശമ്പള പരിഷ്‌കരണം ഉണ്ടാക്കുന്ന ബാധ്യത പിന്നീട് കണക്കാക്കും.

മന്ത്രി ആന്റണി രാജു കെഎസ്‌ആർടിസി ജീവനക്കാരുടെ സംഘടനകളുമായി നടത്തിയ മൂന്ന് മണിക്കൂറോളം നീണ്ട ചർച്ചയ്‌ക്ക് ഒടുവിലാണ് തീരുമാനം. പതിനൊന്നാം ശമ്പള കമ്മീഷൻ ശുപാർശ ചെയ്‌ത കുറഞ്ഞ അടിസ്‌ഥാന ശമ്പളമായ 23000 രൂപ കെഎസ്‌ആർടിസിയിലും നടപ്പാക്കും. പതിനൊന്ന് ശമ്പള സ്‌കെയിൽ ഉണ്ടാകും. 8730 രൂപയിൽ നിന്ന് 23000 രൂപയായി കുറഞ്ഞ അടിസ്‌ഥാന ശമ്പളം ഉയർത്തിയതോടെ സാമ്പത്തിക ബാധ്യതയും ഉയരുമെന്നാണ് വിലയിരുത്തൽ.

അടിസ്‌ഥാന ശമ്പളത്തിന്റെ 137 ശതമാനം ഡിഎയിൽ ലയിപ്പിക്കും. കുറഞ്ഞ എച്ച്‌ആർഎ 1200 രൂപയും കൂടിയത് 5000 രൂപയുമാകും. ശമ്പള പരിഷ്‌കരണത്തിന് 2021 ജൂൺ മുതൽ മുൻകാല പ്രാബല്യം ഉണ്ടായിരിക്കും. എന്നാൽ, ജൂണിന് ശേഷം വിരമിച്ചവർക്ക് മാത്രം സാമ്പത്തികനില മെച്ചപ്പെടുമ്പോൾ കുടിശിക നൽകും. ജീവനക്കാർക്ക് പുതുക്കിയ ശമ്പളം നടപ്പാക്കുന്നത് 2022 ജനുവരി മുതലാണ്. ശമ്പള പരിഷ്‌കരണം അംഗീകരിച്ചതോടെ കെ സ്വിഫ്റ്റിന് എതിരായ പിടിവാശി ജീവനക്കാർ ഉപേക്ഷിക്കുകയായിരുന്നു.

45 വയസിന് മുകളിൽ പ്രായമുള്ളവർക്ക് 50 ശതമാനം ശമ്പളത്തോടെ അഞ്ചുവർഷം അവധി അനുവദിക്കുന്നതടക്കം പരിഷ്‌കാരങ്ങൾ നടപ്പാക്കും. അന്തർ സംസ്‌ഥാന സർവീസുകൾക്ക് ഡ്രൈവർ കം കണ്ടക്‌ടർ എന്ന പുതിയ കേഡറും 500 കിലോമീറ്ററിൽ കൂടുതലുള്ള സർവീസുകൾക്ക് ക്രൂ ചേഞ്ചും നടപ്പാക്കും. പെൻഷൻ വർധന ചർച്ചകൾക്കും ഡ്യൂട്ടി പരിഷ്‌കരണം നിയമോപദേശത്തിനും ശേഷം നടത്തുമെന്നും സർക്കാർ വ്യക്‌തമാക്കി.