ഹിന്ദു ഐക്യവേദി പ്രവര്‍ത്തകന്റെ വീടാക്രമിച്ച കേസ്: നാല് ബിജെപിക്കാർ അറസ്റ്റിൽ

0
25

മങ്കട രാമപുരത്ത് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകന്റെ വീടാക്രമിച്ച നാല് ബിജെപിക്കാർ അറസ്റ്റിൽ. രാമപുരം കോനൂര്‍ കാവുങ്കല്‍ ചന്ദ്രന്റെ വീടാക്രമിച്ച കേസിലാണ് ചണ്ടല്ലീരി മേലേപ്പാട്ട് പി ജയേഷ്, മണ്ണാര്‍ക്കാട് പെരുമ്പടാലി വട്ടടമണ്ണ വൈശാഖ്, ചെങ്ങലേരി ചെറുകോട്ടകുളം സി വിനീത്, മണ്ണാര്‍ക്കാട് പാലക്കയം പുത്തന്‍ പുരക്കല്‍ ജിജോ ജോണ്‍ എന്നിവരെ മങ്കട പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ നാലുപേരും സജീവ ബിജെപി പ്രവർത്തകരാണ്.

ഡിസംബര്‍ മൂന്നിന് രാത്രിയിലായിരുന്നു സംഭവം. കാവുങ്കല്‍ ചന്ദ്രന്റെ വീട്ടില്‍ അതിക്രമിച്ച് കയറി കളിമണ്ണ് കൊണ്ട് ചുമര് വൃത്തികേടാക്കുകയും തുളസിത്തറ തകര്‍ക്കുകയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സിപിഐ എം പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്നായിരുന്നു ബിജെപി ആരോപിച്ചത്. രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടിയാണ് ബിജെപി ഇത്തരമൊരു ദുരാരോപണം ഉയർത്തിയത്. മാത്രമല്ല, വീടാക്രമിച്ച സംഭവം രാഷ്ട്രീയപ്രചരണത്തിനായി ബിജെപി ഉപയോഗിക്കുകയും ചെയ്തു. ആക്രമണത്തിനെതിരേ ഹിന്ദു ഐക്യവേദി പ്രതിഷേധയോഗവും സംഘടിപ്പിച്ചു.

എന്നാൽ, മങ്കട പൊലീസ് നടത്തിയ അന്വേഷണത്തിൽ പരാതിക്കാരനുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയവരാണ് പ്രതികളെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച്. ഇതിലാണ് നാലുപേരേപ്പറ്റിയും വിവരം ലഭിച്ചത്. സംഭവസ്ഥലത്തെത്തിയ കാറിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികളെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ലഭിച്ചു. പ്രതികള്‍ ബിജെപി പ്രവര്‍ത്തകരാണന്നും പൊലീസ് പറഞ്ഞു.