സംസ്ഥാനത്ത് എലിപ്പനി ഭീതി ; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്

0
28

തിരുവല്ലയിൽ എലിപ്പനി ബാധിച്ച്‌ യുവതി മരിച്ച സംഭവത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. തിരുമൂലപുരം ഞവനാകുഴി പെരുമ്ബള്ളിക്കാട്ട് മലയിൽ വീട്ടിൽ സുരേഷിന്റെ ഭാര്യ അമ്ബിളിയാണ് മരിച്ചത്. എലിപ്പനി ബാധിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു അമ്പിളി.

എല്ലാവരും പ്രതിരോധ മരുന്ന് കഴിക്കണമെന്ന് മന്ത്രി നിർദേശിച്ചു. ശരിയായ പ്രതിരോധ മാർഗങ്ങളിലൂടെ എലിപ്പനി രോഗബാധയും അതുമൂലമുള്ള മരണവും ഒഴിവാക്കാൻ സാധിക്കും. മാലിന്യ നിർമാർജനം കാര്യക്ഷമമല്ലാത്തതാണ് രോഗ വ്യാപനത്തിന് കാരണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മഴ ശക്തമായതോടെ പലയിടത്തും മാലിന്യം ചീഞ്ഞളിഞ്ഞു. മലിന ജലവുമായി സമ്പർക്കം ഉണ്ടായാൽ മൂന്ന് മുതൽ ആറ് ആഴ്ച വരെ കൃത്യമായ അളവിൽ ഡോക്‌സി സൈക്ലിൻ ഗുളിക കഴിക്കണം. തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഉൾപ്പടെ ഇക്കാര്യത്തിൽ കൃത്യമായ നിർദേശം ആരോഗ്യവകുപ്പ് നൽകിയിട്ടുണ്ട്.

അതേസമയം സംസ്ഥാനത്ത് എലിപ്പനി രോഗ ലക്ഷണങ്ങളോടെ ചികിത്സ തേടിയവരുടെ എണ്ണവും കൂടുകയാണ്. ഇന്നലെ വരെ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മാത്രം 1795 പേരാണ് രോഗ ലക്ഷണങ്ങളോടെ ചികിത്സ തേടിയത്. രോഗ ലക്ഷണങ്ങളോടെ മരണം സംഭവിച്ചവരുടെ എണ്ണം 160 ആണ്.