സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത ; ഇടിമിന്നൽ ജാഗ്രത

0
79

സംസ്ഥാനത്ത് ഞായറാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഉച്ചയ്ക്ക് രണ്ടുമുതൽ രാത്രി 10 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കാണ് സാധ്യത. വീടിനുപുറത്തിറങ്ങുമ്പോൾ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. മേഘാവൃതമായ അന്തരീക്ഷമുള്ള സമയത്ത് കുട്ടികളെ പുറത്തുവിടരുത്. ഇടിമിന്നൽ സമയത്ത് ടെറസിലോ മരച്ചുവട്ടിലോ നിൽക്കരുത്. ഇടിമിന്നലുള്ള സമയത്ത് യാത്ര പരമാവധി ഒഴിവാക്കണം. കാർമേഘം കണ്ടുതുടങ്ങുന്ന സമയം മുതൽ തന്നെ ജാഗ്രത വേണ്ടതുണ്ട്.

*ഇടിമിന്നലിന്റെ ആദ്യ ലക്ഷണം പ്രകടമായാലുടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം.

*ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക.

*ഇടിമിന്നലുള്ള സമയത്ത് തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ സമയത്ത് പോകരുത്.

*ജനലുകളും വാതിലുകളും അടച്ചിടുക.

*മിന്നലിന്റെ ആഘാതത്തിൽ പൊള്ളലേൽക്കുകയോ കാഴ്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതമുണ്ടാകുകയോ ചെയ്യാം.

*ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.

*ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കുക.

*വീടിന്റെ ഉൾഭാഗത്ത് തറയിലോ ഭിത്തിയിലോ സ്പർശിക്കാതെ ഇരിക്കാൻ ശ്രമിക്കുക.

*ഇടിമിന്നലുള്ള സമയത്ത് ടെറസ്സിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷങ്ങളുടെ കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.

*വീടിനു പുറത്താണങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്.

*വാഹനത്തിനുള്ളിലാണെങ്കിൽ തുറസ്സായ സ്ഥലത്ത് നിർത്തി, ലോഹ ഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണം.

*ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയങ്ങളിൽ ഇറങ്ങരുത്.

*പട്ടം പറത്തുവാൻ പാടില്ല.

*തുറസ്സായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല കാൽമുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഇരിക്കണം.

*ഇടിമിന്നലുള്ള സമയത്ത് പുറത്ത് അയയിൽ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങൾ എടുക്കാതിരിക്കുക.

*ഇടിമിന്നലിൽ നിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്ക് മുകളിൽ മിന്നൽ ചാലകവും വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ്ജ് പ്രോട്ടക്ടറും സ്ഥാപിക്കാം.

*ഉച്ച കഴിഞ്ഞ് രണ്ടു മുതൽ രാത്രി പത്തു വരെ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും, ടെറസ്സിലും കുട്ടികൾ കളിക്കുന്നത് ഒഴിവാക്കണം.

*ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.