എഴുത്തുകാരൻ കലൂർ ഉണ്ണികൃഷ്ണൻ അന്തരിച്ചു

0
30

എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ കലൂർ ഉണ്ണിക്കൃഷ്ണൻ അന്തരിച്ചു. 68 വയസായിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. കേരള സാഹിത്യ മണ്ഡലം വൈസ് പ്രസിഡന്റ്‌, സമസ്‌ത കേരള സാഹിത്യ പരിഷത്ത് അംഗം തുടങ്ങിയ നിലകളിലും സാംസ്‌കാരിക രംഗത്തും സജീവമായിരുന്നു. ഭാര്യ: അനീഷ്‌ ബേബി. മക്കൾ: നിഖിൽ, നീരജ്. മരുമകൾ: അനുപമ.

കളമശ്ശേരി ഗവ. ഐടിഐയിൽ നിന്ന് പഠനം കഴിഞ്ഞശേഷം കൊച്ചി നേവൽ ബേസിൽ ഓഫീസിൽ ജോലി ലഭിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ രാജിവെച്ചു.എറണാകുളത്തെ ടാറ്റാ ഓയിൽ കമ്പനിയിലും ജോലി ചെയ്തു. ഹിന്ദുസ്ഥാൻ ലിവറിൽ പതിനാലുവർഷത്തെ സേവനത്തിനുശേഷം വിആർഎസ് എടുത്തു. കട്ട് കട്ട്, ചിത്രസുധ, ബാലലോകം തുടങ്ങിയ മാസികകളുടെ പത്രാധിപസമിതി അംഗമായിരുന്നു.

സായാഹ്ന കൈരളിയിലും ജോലി ചെയ്‌തിട്ടുണ്ട്‌. സഹൃദയ ഗ്രന്ഥശാല സാഹിത്യപുരസ്‌കാരം, യുവകലാ തരംഗ് സാഹിത്യ അവാർഡ്, കേരള കവിസമാജത്തിന്റെ സമഗ്ര സംഭാവന പുരസ്‌കാരം, ദർശന ബാലസാഹിത്യ അവാർഡ്, ഡോ. ബി ആർ അംബേദ്ക്കർ നാഷണൽ എക്‌സലൻസ് അവാർഡ്, എറണാകുളം ജില്ലാ ലൈബ്രറി കൗൺസിൽ അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചു. നിരവധി പുസ്തകങ്ങളും പ്രസിദ്ധീകരിച്ചു.