ഡ്രൈവിംഗിനിടെ വീഡിയോ പകർത്തൽ, ആദ്യം പിഴ പിന്നെ ലൈസൻസ് റദ്ദ്‌ചെയ്യും : മോട്ടോർ വാഹന വകുപ്പ്

0
38

ഡ്രൈവിംഗിനിടെ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുന്നതിന് തടയിടാൻ മോട്ടോർ വാഹന വകുപ്പ്. ഇത്തരത്തിൽ ഡ്രൈവിംഗിനിടെ മൊബൈൽ ഫോണിൽ വീഡിയോ പിടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പിഴ ചുമത്തും. കുറ്റം ആവർത്തിച്ചാൽ ലൈസൻസ് റദ്ദ് ചെയ്യാനാണ് തീരുമാനം. നിയമ ലംഘനത്തിന് ഇ ബുൾ ജെറ്റ് വ്ലോഗർമാർക്കെതിരെ കർശന നടപടി സ്വീകരിച്ചതിന് വലിയ പിന്തുണ മോട്ടോർ വാഹന വകുപ്പിന് ലഭിച്ചിരുന്നു.

വാഹനമോടിക്കുന്നയാൾ നിരത്തിൽ നിന്ന് ശ്രദ്ധമാറുന്ന മറ്റൊന്നും ചെയ്യാൻ പാടില്ലെന്നാണ് 2017ലെ ഡ്രൈവിംഗ് റെഗുലേഷൻസിൽ പറയുന്നത്. പൂർണ ആരോഗ്യത്തോടെയും ശ്രദ്ധയോടെയും വാഹനമോടിക്കണം. മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് വാഹനം ഓടിച്ചാൽ ശ്രദ്ധ മാറും. അതിനെക്കാൾ അപകടകരമാണ് വാഹനം ഓടിച്ചുകൊണ്ടുള്ള ചിത്രീകരണവും വിവരണവും.

വ്ലോഗർമാരിൽ പലരും തിരക്കേറിയ റോഡിലൂടെ വാഹനം ഓടിച്ചുകൊണ്ടാണ് വിശേഷം പങ്കുവയ്‌ക്കുന്നത്. വാഹനം ഓടിച്ചുകൊണ്ട് ക്യാമമറയിൽ നോക്കി സംസാരിക്കുമ്പോൾ അപകടസാധ്യതയും വർധിക്കും. വാഹനത്തിന്റെ വേഗതയാർജ്ജിക്കാനുള്ള ശേഷിവരെ ഇക്കൂട്ടർ ചിത്രീകരിക്കുന്നുണ്ട്. ഇത്തരം പരീക്ഷണങ്ങൾ റോഡിൽ ചെയ്യുന്നതും നിയമവിരുദ്ധമാണ്.

യാത്രയ്‌ക്കിടെ വാഹനത്തിന്റെ നാവിഗേഷൻ സംവിധാനം ഉപയോഗിക്കാൻ മാത്രമാണ് ഡ്രൈവിംഗ് റെഗുലേഷൻസ് പ്രകാരം ഡ്രൈവർക്ക് അനുമതിയുള്ളത്. അതും വാഹനത്തിന്റെ വേഗത കുറച്ച് സുരക്ഷിതമാക്കിയശേഷം മാത്രമേ ഇത് ഉപയോഗിക്കാവൂ. ഡ്രൈവറുടെ കാഴ്ചയോ ശ്രദ്ധയോ തടസപ്പെടുത്തുന്ന വിധത്തിലുള്ള യാതൊന്നും വാഹനത്തിൽ ഉണ്ടാകരുത്. വാഹനത്തിലുള്ളവർ അനാവശ്യമായി ഡ്രൈവറോട് സംസാരിക്കുന്നതും ഉയർന്ന ശബ്ദത്തിൽ മ്യൂസിക് സിസ്റ്റം ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണ്.

ബൈക്ക് റൈഡർമാർ ഹെൽമെറ്റിൽ ക്യാമറ ഘടിപ്പിച്ച് ചിത്രീകരണം നടത്താറുണ്ട്. ഇതും അപകടകരമാണെന്നാണ് മോട്ടോർ വാഹനവകുപ്പ് അധികൃതർ പറയുന്നത്. ഇത്തരത്തിൽ വാഹനമോടിക്കുന്നവരുട ശ്രദ്ധ ചിത്രീകരണത്തിലായിരിക്കും. ഹെൽമെറ്റുകൾക്ക് ബി ഐ എസ് നിലവാരം നിർബന്ധമാണ്. അംഗീകാരം നേടിയ ഹെൽമെറ്റുകളൊന്നും ക്യാമറ ഘടിപ്പിച്ചവയല്ല. ഹെൽമെറ്റിൽ ഘടിപ്പിക്കാവുന്ന കാമറകളും വിപണിയിൽ ലഭ്യമാണ്. ബൈക്ക് അഭ്യാസങ്ങളും മത്സരയോട്ടവും ചിത്രീകരിക്കാനും ഇവ ഉപയോഗിക്കുന്നുണ്ട്.

ചങ്ങനാശേരിയിൽ അടുത്തിടെ റേസിങ്ങ് ബൈക്ക് മറ്റൊരു ബൈക്കിലിടിച്ച് മൂന്നു പേർ മരിച്ചിരുന്നു. അപകടത്തിൽ മരണപ്പെട്ട യുവാവും ഹെൽമറ്റിൽ ക്യാമറ ഘടിപ്പിച്ച് വേഗത ചിത്രീകരിക്കുകയായിരുന്നു. അപകടം നടന്ന സമയത്ത് ഈ ബൈക്കിന്റെ വേഗം 140 കിലോ മീറ്ററായിരുന്നുവെന്നാണ് വീഡിയോ പരിശോധിച്ച മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയത്.