എൻജിനിയറിങ്‌ പ്രവേശന പരീക്ഷ നാളെ ; 112097 വിദ്യാർഥികൾ പരീക്ഷയെഴുതും

0
41

 

എഞ്ചിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ ( കീം) നാളെ നടക്കും. രാവിലെയും ഉച്ചയ്ക്കുമായിട്ടാണ് പരീക്ഷകൾ. കേരളത്തിലെ 415 കേന്ദ്രങ്ങളിലും ഗാസിയാബാദ്, മുംബൈ, ദുബായ് എന്നിവിടങ്ങളിലുമാണ് പരീക്ഷാ കേന്ദ്രങ്ങൾ.

1,12,097 വിദ്യാർത്ഥികൾ അപേക്ഷിച്ചതിൽ 1,05,800 പേർ ഇതുവരെ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്തിട്ടുണ്ട്. പരീക്ഷ നടത്താമെങ്കിലും റാങ്ക് ലിസ്റ്റ് കോടതിയുടെ ഉത്തരവില്ലാതെ പ്രസിദ്ധീകരിക്കരുതെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.

വിദ്യാർഥികൾക്കുള്ള നിർദേശങ്ങൾ

വിദ്യാർഥികൾ പരീക്ഷാ സാമഗ്രികൾക്കു പുറമെ കുടിവെള്ളം, ഭക്ഷണം എന്നിവ കരുതണമെന്നും ഇവ കൈമാറ്റം ചെയ്യാൻ പാടില്ല എന്നും നിർദേശം നൽകിയിട്ടുണ്ട്.വിദ്യാർഥികളും രക്ഷിതാക്കളും പരീക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരും ഡബിൾ മാസ്ക് /എൻ 95 മാസ്ക് നിർബന്ധമായും ധരിക്കണം. പ്രവേശന കവാടത്തിൽ തെർമൽ സ്കാനിങ്ങിന് വിധേയമാക്കും. സാനിറ്റൈസർ നൽകും.

പൊലീസിനൊപ്പം ഓരോ പരീക്ഷാ കേന്ദ്രത്തിലും മൂന്ന്‌ ഫയർ ആൻഡ്‌ റസ്‌ക്യൂ സിവിൽ ഡിഫൻസ് ഫോഴ്സസിലെ സന്നദ്ധസേനാ പ്രവർത്തകരുടെയും സേവനം ലഭ്യമാകും. ഉച്ചഭക്ഷണവേളയിൽ പുറത്തിറങ്ങുന്നവർ സാമൂഹ്യ അകലം പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ സന്നദ്ധസേനാ പ്രവർത്തകർ ഉണ്ടാകും. കോവിഡ് പോസിറ്റീവ് ക്വാറന്റയിനിൽ ഉള്ളവർക്ക്‌ പ്രത്യേകം ടോയ്‌ലറ്റുകൾ ലഭ്യമാകും.

പരീക്ഷ കഴിഞ്ഞു മടങ്ങുമ്പോൾ തിരക്കൊഴിവാക്കാനായി നിശ്ചിത ഇടവേളകളിലായിരിക്കും ഹാളിൽനിന്ന്‌ പുറത്തുവിടുക. വിദ്യാർഥികളെ അനുഗമിക്കുന്ന രക്ഷിതാക്കൾ കഴിവതും പരീക്ഷയ്ക്കുമുന്നേ മടങ്ങിപ്പോയി, പരീക്ഷയ്ക്കുശേഷം തിരിച്ചെത്തണം.

ഇതിനു കഴിയാത്തവർക്ക്‌ പരീക്ഷാ കേന്ദ്രത്തിനടുത്ത് വിശ്രമകേന്ദ്രം ഒരുക്കും. സ്വകാര്യ വാഹനങ്ങളിൽ പരീക്ഷയ്ക്ക് എത്തുന്ന കണ്ടെയ്‌ൻമെന്റ്‌ സോണിൽനിന്നുള്ള വിദ്യാർഥികൾ “Entrance Examination Purpose’ എന്ന ബോർഡുവച്ചാൽ യാത്രാനുമതി ലഭ്യമാകും. വിദ്യാർഥികൾക്ക് അഡ്മിറ്റ് കാർഡ്, പരീക്ഷയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അവരുടെ ഐഡി കാർഡ് എന്നിവ യാത്രാപാസായി ഉപയോഗിക്കാം.

തെർമൽ സ്കാനിങ്ങിൽ അധിക താപനില കാണിക്കുന്നവർക്ക്‌ പരീക്ഷാ കേന്ദ്രങ്ങളിൽ പ്രത്യേക ഹാളുകൾ സജ്ജീകരിച്ചിട്ടുണ്ട്. സംശയനിവാരണത്തിനായി കീം ഹെൽപ് ലൈൻ നമ്പർ: 0471 2525300