ഐബിഎമ്മിന്റെ പുതിയ ഡെവലപ്‌മെന്റ് സെന്റർ കൊച്ചിയിൽ

0
30

 

അന്താരാഷ്ട്ര ഐടി കമ്പനി ഐബിഎമ്മിന്റെ പുതിയ ഡെവലപ്‌മെന്റ് സെന്റർ കൊച്ചിയിൽ ആരംഭിക്കുന്നു. ഐ.ടി മേഖലയിൽ നവീനമായ ആശയങ്ങളും സാങ്കേതിക വിദ്യകളും വികസിപ്പിക്കുന്ന ഐ.ബി.എം സോഫ്റ്റ്‌വെയർ ലാബ്‌സിന്റെ കേന്ദ്രമാണ് കൊച്ചിയിൽ സ്ഥാപിക്കാൻ പോകുന്നത് എന്നും. ഹൈബ്രിഡ് ക്‌ളൗഡ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകളെ കൂടുതൽ മികവിലേയ്ക്ക് നയിക്കാനുതകുന്ന പ്രവർത്തനങ്ങളാണ് പുതിയ സെന്ററിൽ വികസിപ്പിക്കുന്നത് എന്നാണ് ഇത് സംബന്ധിച്ച് വിവരം ഫേസ്ബുക്കിൽ കുറിച്ച മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

മുഖ്യമന്ത്രിയുടെ പോസ്റ്റിന്റെ പൂർണ്ണരൂപം

ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഐടി കമ്പനികളിൽ ഒന്നായ ഐ.ബി.എം പുതിയ ഡെവലപ്‌മെന്റ് സെന്റർ കൊച്ചിയിൽ ആരംഭിക്കുന്നു. ഹൈബ്രിഡ് ക്‌ളൗഡ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകളെ കൂടുതൽ മികവിലേയ്ക്ക് നയിക്കാനുതകുന്ന പ്രവർത്തനങ്ങളാണ് പുതിയ സെന്ററിൽ വികസിപ്പിക്കുന്നത്.

ഐ.ടി മേഖലയിൽ നവീനമായ ആശയങ്ങളും സാങ്കേതിക വിദ്യകളും വികസിപ്പിക്കുന്ന ഐ.ബി.എം സോഫ്റ്റ്‌വെയർ ലാബ്‌സ്ന്റെ സെന്ററാണ് കൊച്ചിയിൽ സ്ഥാപിക്കാൻ പോകുന്നത്.

ഇന്നലെ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ഐ.ബി.എം ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറായ സന്ദീപ് പട്ടേൽ, ഐ.ബി.എം ഇന്ത്യ സോഫ്റ്റ്‌വെയർ ലാബ്‌സിന്റെ വൈസ് പ്രസിഡണ്ടായ ഗൗരവ് ശർമ്മ എന്നിവരുമായി വളരെ ക്രിയാത്മകമായ ചർച്ച നടക്കുകയുണ്ടായി.

ചർച്ചയിൽ ഡിജിറ്റൽ നോളജ് എകോണമിയായി കേരളത്തെ വളർത്താനുള്ള എൽ.ഡി.എഫ് സർക്കാരിന്റെ കാഴ്ചപ്പാടുകൾ അവരുമായി പങ്കു വയ്ക്കാനും അഭിപ്രായ നിർദ്ദേശങ്ങൾ സ്വീകരിക്കാനും സാധിച്ചു. അതോടൊപ്പം ഐടി നയങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും കോവിഡ് കാരണം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറി കടക്കുന്നതിൽ സാങ്കേതിക മേഖലയ്ക് നൽകാൻ കഴിയുന്ന സംഭാവനകളെക്കുറിച്ചും ചർച്ച ചെയ്തു.

ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യകളുപയോഗിച്ച് ഡാറ്റ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സെക്യൂരിറ്റി തുടങ്ങിയ മേഖലകളിൽ നൂതനമായ ഉല്പന്നങ്ങൾ നിർമ്മിക്കുക എന്നതായിരിക്കും കൊച്ചിയിൽ ആരംഭിക്കാൻ പോകുന്ന പുതിയ സെന്ററിന്റെ പ്രധാന പ്രവർത്തനം.

ഐ.ബി.എം കൂടുതൽ വിപുലമായ പ്രവർത്തനങ്ങൾ കേരളത്തിൽ ആരംഭിക്കുന്നത് സംസ്ഥാനത്തിന്റെ ഐ.ടി മേഖലയ്ക്ക് വലിയ കുതിപ്പു നൽകും. കേരളത്തിന്റെ ആത്മാർഥമായ പിന്തുണ ഇക്കാര്യത്തിൽ അവർക്കു ഉറപ്പു നൽകുന്നു.