കർശന നിയന്ത്രണങ്ങളോടെ ഹജ്ജ് കർമങ്ങൾക്ക് ഇന്ന് തുടക്കം

0
29

 

കോവിഡ് സഹചര്യത്തിൽ കർശന നിയന്ത്രണങ്ങളോടെ ഹജ്ജ് കർമങ്ങൾ ഇന്ന് ആരംഭിക്കും. അറുപതിനായിരം ആഭ്യന്തര തീർഥാടകരാണ് ഇത്തവണ ഹജ്ജ് നിർവഹിക്കുന്നത്. മലയാളികൾ ഉൾപ്പെടെ ഭൂരിഭാഗം തീർഥാടകരും ഇതിനകം മക്കയിലെത്തി. മിനായിൽ താമസിക്കുന്നതോടെ ആരംഭിക്കുന്ന ഹജ്ജ് കർമങ്ങൾ 5 ദിവസം നീണ്ടു നിൽക്കും.

കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് വാക്‌സിൻ രണ്ട് ഡോസ് സ്വീകരിച്ചവർക്കും മുമ്പ് ഹജ്ജ് കർമ്മം അനുഷ്ഠിച്ചിട്ടില്ലാത്തവർക്കും മുൻഗണന നൽകി രാജ്യത്ത് തന്നെയുള്ള സ്വദേശികളും വിദേശികളുമടക്കം 60,000 പേർക്കാണ് ഇക്കുറി തീർത്ഥാടനത്തിന് അവസരമുള്ളത്. ഇതിൽ എഴുപതോളം മലയാളികളുമുണ്ട്.

വരുന്ന അഞ്ചു ദിവസം മക്ക ശുഭ്രവസ്ത്രം ധരിച്ച തീർഥാടകരുടെ തക് ബീർ ധ്വനികളാൽ മുഖരിതമാകും. കഴിഞ്ഞ കൊവിഡ് കാലത്ത് നടത്തിയ ഹജ്ജിൽ ഒരു കേസ് പോലും റിപ്പോർട്ട് ചെയ്യപ്പെടാത്ത വിജയം ഇപ്രാവശ്യവും ആവർത്തിക്കാനുള്ള തയാറെടുപ്പിലാണ് സൗദി. കർശന നിയന്ത്രണങ്ങളോടെ ആരംഭിച്ച ഹജ്ജ് തീർത്ഥാടനം ജൂലായ് 22 ന് പരിസമാപ്തിയിലെത്തും.