നിർധന വിദ്യാർത്ഥികൾക്ക് സഹായം നൽകുന്നത് പരസ്യമാക്കരുത് : വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു

0
34

നിർധന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും, മറ്റു സഹായങ്ങളും നൽകുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് പുതിയ നിർദേശം പുറപ്പെടുവിച്ചു. ഇത്തരം സഹായങ്ങൾ പരസ്യമായി നൽകരുതെന്നും, നൽകുന്ന സഹായങ്ങൾ പരസ്യപ്പെടുത്തരുതെന്നും വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ഉത്തരവിൽ പറയുന്നു. കുട്ടികളുടെ അഭിമാനത്തിനും സ്വകാര്യതയ്ക്കും ക്ഷതമേൽക്കുന്നതാണ് ഇത്തരം പരസ്യ പ്രചാരണങ്ങളും പരസ്യപ്പെടുത്തലുകളുമെന്നു കണ്ടെത്തിയതിനെത്തുടർന്നാണ് വിദ്യാഭ്യാസ വകുപ്പ് പുതിയ ഉത്തരവ് പുറത്തിറക്കിയത്.

ബാലാവകാശ കംമീഷന്റെ നിർദേശപ്രകാരമാണ് പുതിയ ഉത്തരവ്. പി.ടി.എ. സന്നദ്ധ സംഘടനകൾ തുടങ്ങി സുമനസുകൾ നൽകുന്ന നോട്ട് ബുക്ക് മുതൽ സ്മാർട്ട് ഫോണുകൾ വരെയുള്ള എല്ലാ തരത്തിലുമുള്ള സഹായങ്ങളും ഇനി പരസ്യമാക്കുന്നത് ശിക്ഷാർഹമാകും.മറ്റുള്ളവരെ അറിയിക്കാതെ വേണം ഇത്തരം സഹായങ്ങൾ നൽകാനെന്നും. അധ്യാപകരും മറ്റു സഹപാഠികളും ഉൾപ്പെടുന്ന പൊതു സദസ്സുകളിൽ ഇത്തരം സഹായവിതരണം നടത്തരുതെന്നും വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നു. ആനുകൂല്യം കൈപ്പറ്റുന്ന കുട്ടിയുടെ പേരോ, ചിത്രമോ പരസ്യപ്പെടുത്തരുതെന്നും കർശന നിർദേശമുണ്ട്. ബാലാവകാശ നിയമങ്ങളിലെ 15 വകുപ്പിന്റെ ലംഘനമാണ് ഇത്തരം പരസ്യപ്രചാരണമെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. നിർധന വിധയർത്തികളെ രണ്ടാംകിട പൗരന്മാരായി കണക്കാക്കുന്നതിന് ഇത്തരം സൗജന്യ പരസ്യ സഹായ വിതരണങ്ങൾ കാരണമാകുമെന്നും, ഇത് പൂർണമായും ഒഴിവാക്കണമെന്നും ഡിപിഐ നൽകിയ നിർദേശത്തിൽ പറയുന്നു.