ഉയർന്ന തിരമാലയ്ക്കു സാധ്യത; ജാഗ്രതാ നിർദേശം

0
19

കേരള തീരത്ത് വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ ജൂലൈ 13 രാത്രി 11.30 വരെ 2.5 മുതൽ 3.5 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നു ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുള്ളതിനാൽ തീരദേശത്തുള്ളവരും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.

ഇതിനുപുറമേ ജൂലൈ 13 രാത്രി 11.30 വരെ കർണാടക തീരത്ത് മംഗലാപുരം മുതൽ കാർവാർ വരെ 2.5 മുതൽ 3.9 മീറ്റർ വരെ ഉയരത്തിലും തമിഴ്‌നാട് തീരത്ത് കൊളച്ചൽ മുതൽ തമിഴ്‌നാടിന്റെ തെക്കുഭാഗത്തുള്ള കിലാകാരി വരെ 2.5 മുതൽ 3.1 മീറ്റർ വരെ ഉയരത്തിലും തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. അതിനാൽ ഈ ഭാഗങ്ങളിലുള്ളവരും ജാഗ്രത പുലർത്തണം.

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ കെട്ടിയിട്ട് സൂക്ഷിക്കണം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും അറിയിപ്പിൽ പറയുന്നു.