വിദ്യാർഥികൾക്ക് ഇന്റർനെറ്റ് ലഭ്യത; മുഖ്യമന്ത്രി വിളിച്ച സർവീസ് പ്രൊവൈഡർമാരുടെ യോഗം ഇന്ന്

0
100

 

 

വിദ്യാർഥികൾക്ക് ഇന്റർനെറ്റ് ലഭ്യത ഉറപ്പാക്കുന്നത് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന് ചേരും. രാവിലെ 11.30 നാണ് സർവീസ് പ്രൊവൈഡർമാരുടെ യോഗം മുഖ്യമന്ത്രി വിളിച്ചിരിക്കുന്നത്.

കൊവിഡിന്റെ പശ്ചാത്തലത്തിൽ വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം. ആദിവാസി ഊരുകൾ ഉൾപ്പെടെ പല പ്രദേശങ്ങളിലും ഇന്റർനെറ്റ് ലഭ്യത പ്രശ്‌നമാവുന്നത് കുട്ടികളുടെ ഓൺലൈൻ വിദ്യാഭ്യാസത്തെ ബാധിക്കുന്നതിനെ തുടർന്നാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്.

എല്ലാ പ്രദേശത്തും ഇന്റർനെറ്റ് സൗകര്യമുണ്ടെന്ന് ഉറപ്പിക്കാനായാണ് യോഗം. ഓൺലൈൻ വിദ്യാഭ്യാസത്തിൽ വിദ്യാർഥികൾ നേരിടുന്ന പ്രധാന വെല്ലുവിളി നെറ്റ്‌വർക്ക് കവറേജിന്റെ കുറവായിരുന്നു. കൂടാതെ ആദിവാസി ഊരുകൾ ഉൾപ്പെടെ പല പ്രദേശങ്ങളിലും ഇന്റർനെറ്റ് ലഭ്യത പ്രശ്‌നമാവുന്നത് കുട്ടികളുടെ ഓൺലൈൻ വിദ്യാഭ്യാസത്തെ ബാധിക്കുന്നതായി പരാതികൾ ഉയർന്നിരുന്നു.

സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലെ വിദ്യാർഥികൾ നേരിടുന്ന പ്രശ്‌നങ്ങൾ ഫോൺവഴിയും ഫേസ്ബുക്ക് സന്ദേശങ്ങളുമായി മുഖ്യമന്ത്രിക്കും കലക്ടർമാർക്കും ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി യോഗം വിളിക്കാൻ തീരുമാനിച്ചത്.

വിദ്യാർഥികൾക്ക് പഠനത്തിന് വേണ്ട ഇന്റർനെറ്റ് സൗജന്യമായോ നിരക്ക് കുറച്ചോ നൽകാൻ സർക്കാർ അഭ്യർഥിച്ചിരുന്നു. ഇക്കാര്യത്തിൽ സർവീസ് പ്രൊവൈഡർമാരുടെ തീരുമാനവും ഇന്നറിയാൻ സാധിച്ചേക്കും.