സംസ്ഥാന സർക്കാരിന്റെ മാധ്യമ അവാർഡ് പ്രഖ്യാപിച്ചു, സാമൂഹ്യശാക്തീകരണ റിപ്പോർട്ടിനുള്ള അവാർഡ് കെ രാജേന്ദ്രന്

0
26

സംസ്ഥാന സർക്കാരിന്റെ 2019ലെ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. ദൃശ്യമാധ്യമ വിഭാഗത്തിൽ സാമൂഹ്യശാക്തീകരണ റിപ്പോർട്ടിനുള്ള അവാർഡിന് കൈരളി ടിവി സീനിയർ ന്യൂസ് എഡിറ്റർ കെ രാജേന്ദ്രൻ അർഹനായി. കലാപഭൂമിയിൽ വ്യത്യസ്തയായി ഊർമിള എന്ന വനിത നടത്തുന്ന അങ്കണവാടിയെക്കുറിച്ചുള്ള റിപ്പോർട്ടിനാണ് അവാർഡ്.
അച്ചടി മാധ്യമ വിഭാഗത്തിൽ ജനറൽ റിപ്പോർട്ടിംഗിൽ മാതൃഭൂമി സബ് എഡിറ്റർ അനു എബ്രഹാമിനാണ് അവാർഡ്.

കടക്കെണിയിലാകുന്ന യുവഡോക്ടർമാരെക്കുറിച്ചുള്ള പരമ്പരയ്ക്കാണ് അവാർഡ്. മലയാള മനോരമ ചീഫ് റിപ്പോർട്ടർ എസ് വി രാജേഷിനാണ് വികസനോൻമുഖ റിപ്പോർട്ടിംഗിനുള്ള അവാർഡ്. ഊരുവിലക്കിന്റെ വേരുകൾ എന്ന റിപ്പോർട്ടിനാണ് അവാർഡ്. ജനയുഗം ഫോട്ടോഗ്രാഫർ വി എൻ കൃഷ്ണപ്രകാശിനാണ് ന്യൂസ് ഫോട്ടോഗ്രഫി അവാർഡ്. കേരളകൗമുദിയിലെ ടി കെ സുജിത്തിനാണ് മികച്ച കാർട്ടൂണിനുള്ള അവാർഡ്. ജനറൽ റിപ്പോർട്ടിംഗിൽ മാതൃഭൂമി സബ് എഡിറ്റർ നിലീന അത്തോളിക്ക് സ്‌പെഷ്യൽ ജൂറി അവാർഡ് ലഭിച്ചു.

ദൃശ്യമാധ്യമ വിഭാഗത്തിൽ സാമൂഹ്യശാക്തീകരണ റിപ്പോർട്ടിനുള്ള പ്രത്യേക ജൂറി പരാമർശം ഏഷ്യാനെറ്റ് ന്യൂസിലെ റിപ്പോർട്ടർ എം മനുശങ്കറിന് ലഭിച്ചു. ടി വി അഭിമുഖത്തിനുള്ള അവാർഡ് മാതൃഭൂമി ന്യൂസിലെ സീനിയർ സബ് എഡിറ്റർ റിബിൻ രാജുവിനാണ്. ടി എം ഹർഷന് പ്രത്യേക ജൂറി പരാമർശം ലഭിച്ചു. ടിവി ന്യൂസ് റിപ്പോർട്ടിംഗിനുള്ള അവാർഡ് മനോരമ ന്യൂസ് സീനിയർ കറസ്‌പോണ്ടന്റ് ബിജി തോമസിനാണ്. ഏഷ്യാനെറ്റ് ന്യൂസിലെ സബ് എഡിറ്റർ റിനി രവീന്ദ്രന് സ്‌പെഷ്യൽ ജൂറി പുരസ്‌കാരമുണ്ട്.

മാതൃഭൂമി ന്യൂസ് ക്യാമറാമാൻ ജെ വൈശാഖിനാണ് ടിവി ക്യാമറാമാനുള്ള അവാർഡ്. മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എം ഷമീറിന് പ്രത്യേക ജൂറി പരാമാർശം ലഭിച്ചു. ഏഷ്യാനെറ്റ് ന്യൂസിലെ എഡിറ്റർ ഷഫീഖ് ഖാനാണ് ടിവി എഡിറ്റിംഗ് അവാർഡ്. മനോരമ ന്യൂസ് വീഡിയോ എഡിറ്റർ അരുൺ വിൻസെന്റിന് പ്രത്യേക ജൂറി പരാമർശം ലഭിച്ചു. സുജയ പാർവതിയാണ് മികച്ച വാർത്ത അവതാരക.