മലയോര ജില്ലയുടെ വികസന നേട്ടങ്ങൾക്ക്‌ മുതൽക്കുട്ടായി വീണാ ജോർജ്

0
37

 

 

 

ആറൻമുളയിൽ നിന്ന്‌ രണ്ടാം തവണയും വിജയിച്ച വീണാ ജോർജിന്റെ മന്ത്രിസ്ഥാനം മലയോര ജില്ലയുടെ വികസന നേട്ടങ്ങൾക്ക്‌ മുതൽക്കുട്ടാകും. നാല്പത്തി അഞ്ചുകാരിയായ വീണാ ജോർജ് എസ്എഫ്‌ഐയിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചു. സിപിഐ എം പത്തനംതിട്ട ഏരിയ കമ്മിറ്റി അംഗമാണ്.

2012 ലെ അമേരിക്കൻ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാൻ തെരഞ്ഞെടുക്കപ്പെട്ട അഞ്ച്‌ ഇൻഡ്യൻ മാധ്യമപ്രവർത്തകരിൽ ഒരാളാണ്‌. കൈരളി, ഇൻഡ്യാവിഷൻ, എം എംന്യൂസ്, റിപ്പോർട്ടർ ചാനലുകളിലെ സേവനത്തിലൂടെ ജനഹൃദയങ്ങളിൽ ഇടം നേടി. ജനപക്ഷ നിലപാടുകളാണ് ഈ യുവതിയെ ജനകീയയാക്കിയത്.

മലയാള മാധ്യമ രംഗത്തെ പ്രഥമ വനിത എക്‌സിക്യൂട്ടീവ് ഡയറക്ടറായി സേവനം അനുഷ്ടിച്ചു. നിലവിൽ സംസ്ഥാന സർക്കാരിന്റെ നാം മുന്നോട്ടെന്ന പരിപാടിയിൽ ആങ്കറാണ്.

കേരള സർവകലാശാലയിൽനിന്ന്‌ എംഎസ്‌‌സി ഫിസിക്‌സിനും, ബിഎഡിനും റാങ്ക് ജേതാവായി. ഏഷ്യാ വിഷൻ, ടി പി വ്യൂവേഴ്സ്, ശബാമതി, പി ഭാസ്‌കരൻ ഫൗണ്ടേഷൻ, സുരേന്ദ്രൻ നീലേശ്വരം, കേരള ടി വി അവാർഡ് (മികച്ച മലയാളം ന്യൂസ് റീഡർ ) രാജീവ് ഗാന്ധി ഫൗണ്ടേഷൻ, നോർത്ത് അമേരിക്കൻ പ്രസ് ക്ലബ്ബ്, യുഎഇ ഗ്രീൻ ചോയിസ് തുടങ്ങി നിരവധി അവാർഡുകൾ ലഭിച്ചു.

ആറൻമുള മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ ദീർഘവീക്ഷണത്തിന്റെയും, ഇച്ഛാശക്തിയുടെയും ഫലമാണ്. മലങ്കര ഓർത്തഡോക്സ് സഭാ മുൻ സെക്രട്ടറിയും അധ്യാപകനുമായ ഡോ.ജോർജ് ജോസഫാണ് ഭർത്താവ്. അന്നാ, ജോസഫ് എന്നിവർ മക്കൾ.