സുരേഷ്‌ ഗോപിയുടേത്‌ വെറും നാക്ക്‌ പിഴയല്ല; ബിജെപിയും കോൺഗ്രസും ലീഗും തമ്മിൽ ‘‘ഡീൽ’’‌: മുഖ്യമന്ത്രി

0
55

ഗുരുവായൂരിൽ ലീഗ്‌ സ്‌ഥാനാർഥി കെഎൻഎ ഖാദർ വിജയിക്കണമെന്നും തലശ്ശേരിയിൽ എൽഡിഎഫ്‌ സ്‌ഥാനാർഥി എ എൻ ഷംസീർ തോൽക്കണമെന്നും ബിജെപി സ്‌ഥാനാർഥി കൂടിയായ സുരേഷ് ഗോപി ഇന്നലെ പറഞ്ഞത്‌ വെറുമൊരു നാക്ക്‌ പിഴയല്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ.

ഇത്‌ ബിജെപിയും കോൺഗ്രസും ലീഗും യുഡിഎഫും തമ്മിലുള്ള ഡീലിന്റെ വെളിപ്പെടുത്തലാണെന്നും കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ മുസ്‌ലീം ലീഗ്‌ സ്‌ഥാനാർഥിയായ കെഎൻഎ ഖാദർ ജയിച്ചുവരണമെന്ന്‌ ബിജെപി പരസ്യമായി പറയുന്നത്‌ ലീഗിന്റെയോ കോൺഗ്രസിന്റേയോ യുഡിഎഫിന്റേയോ ഗുണത്തിനാണെന്ന്‌ കരുതേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇരുത്തം വന്ന രാഷ്‌ട്രീയക്കാരനല്ല സുരേഷ്‌ഗോപി . എന്നാൽ ബിജെപിയുടെ പ്രധാനിയാണ്‌. പരസ്യമായി ഇത്തരം രഹസ്യങ്ങൾ വിളിച്ചു പറയാൻ മറ്റ്‌ ബിജെപി നേതാക്കൾ തയ്യാറാകുന്നുണ്ടാവില്ല. അത്രത്തോളം ജാഗ്രത പാലിക്കാൻ ഇദ്ദേഹത്തിന്‌ കഴിഞ്ഞില്ല. തെരഞ്ഞെടുപ്പിൽ ബിജെപി സ്വീകരിക്കുന്ന നില അങ്ങോട്ട്‌ തുറന്നുപറഞ്ഞു.

നേരത്തെ ഒ രാജഗോപാൽ പറഞ്ഞത്‌ പ്രാദേശികമായി ഇത്തരം നീക്കുപോക്കുകൾ ഉണ്ടെന്നും അതിന്റെ ഗുണം ബിജെപിക്കാണ്‌ എന്നുമാണ്‌. ഒരു ഡീൽ ഉറപ്പിക്കുമ്പോൾ ബിജെപി അവരുടെ ഗുണം ഉറപ്പാക്കുന്നുണ്ട്‌ . നേമം അതിന്‌ തെളിവാണ്‌.

ഇപ്പോൾ ലീഗിന്‌ നല്ല സ്വാധീനമുള്ള ഒരു മണ്‌ഡലത്തിൽ അവർ കച്ചവടമുറപ്പിച്ചു കഴിഞ്ഞു എന്നാണ്‌ ഇത്‌ സൂചിപ്പിക്കുന്നത്‌. ബിജെപിക്ക്‌ നല്ല വോട്ടുള്ള മണ്‌ഡലത്തിൽ ജയിപ്പിക്കാമെന്ന കരാർ ലീഗും കോൺഗ്രസും യുഡിഎഫും ഈ തെരഞ്ഞെടുപ്പിൽ ഏറ്റെടുത്തിരിക്കുന്നു. ബിജെപി സ്‌ഥാനാർഥിത്വം തള്ളിപോയ ഗുരുവായൂർ , തലശേരി, ദേവികുളം മണ്‌ഡലങ്ങളിൽ മാത്രമല്ല, മറ്റ്‌ മണ്‌ഡലങ്ങളിലും ഈ പ്രത്യുപകാരം നടക്കും.

ബിജെപി വോട്ടർമാർക്ക്‌കൂടി സ്വീകാര്യനാകണം എന്ന നിലയിയാണ്‌ ഗുരുവായുരിലെ ലീഗ്‌ സ്‌ഥാനാർഥി കെഎൻഎ ഖാദർ. പൗരത്വ നിയമ ഭേദഗതി കേരളം നടപ്പാക്കില്ലെന്ന്‌ ഉറപ്പാക്കി കേരള നിയമസഭ പ്രമേയം പാസാക്കിയതാണ്‌. അതിനെ സഭയിൽ അനുകൂലിച്ച ആളുമാണ്‌ കെഎൻഎ ഖാദർ.

എന്നാലിപ്പോർ പൗരത്വ നിയമ ഭേദഗതിയുടെ ഭാഗമായി ജനങ്ങൾ ഫോറം പൂരിപ്പിച്ച്‌ നൽകേണ്ടതിന്‌ എല്ലാ സഹായവും ലീഗ്‌ ചെയ്യും എന്ന്‌ പരസ്യമായി പറയുകയാണ്‌. തങ്ങളുടെ തന്നെ നിലപാടിനെ തള്ളി ബിജെപി നിലപാടിനെ പരസ്യമായി ഖാദർ സ്വീകരിക്കുന്നു. കുറച്ച്‌ വോട്ട്‌ കിട്ടുന്നതിന്‌ ഏതറ്റം വരയും പോകുന്നതിന്‌ ലീഗും കോൺഗ്രസും തയ്യാറാകുകയാണ്‌.

പഴയ കോലീബി സഖ്യത്തിന്റെ വിശാലമായ രൂപമാണിത്‌. കേരളം ആർജിച്ച നേട്ടങ്ങൾ അട്ടിമറിക്കുക എന്ന ഉദ്ദേശമാണ്‌ അവരുടെ പരസ്‌പര ധാരണക്ക്‌ പിന്നിൽ. അതുകൊണ്ട്‌ പരസ്‌പരം ഒരു അസ്വാരസ്വം ഉണ്ടാകരുതെന്ന്‌ രണ്ട്‌ നേതൃത്വവും തീരുമാനിച്ചിട്ടുണ്ട്‌.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇടതുപക്ഷത്തിനൊപ്പം നിന്ന്‌ യോജിച്ച പ്രക്ഷോഭം നടത്താൻ കോൺഗ്രസും യുഡിഎഫും തയ്യാറായില്ല. ബിജെപി നേതൃത്വം കൊടുക്കുന്ന കേന്ദ്ര സർക്കാരിനെ അത്ര ശക്‌തമായി എൽഡിഎഫിനൊപ്പം നിന്ന്‌ തള്ളിപറയാൻ ഇല്ലെന്ന്‌ അവർ തീരുമാനിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രളയകാലത്ത്‌ കേന്ദ്രം സ്വീകരിച്ച നടപടിയെ എതിർത്ത്‌ കോൺഗ്രസോ ലീഗോ കമാന്ന്‌ ഒരക്ഷരം മിണ്ടിയോ?. കേരളത്തെ തകർച്ചയിൽനിന്ന്‌ രക്ഷിക്കണമെന്ന്‌ എല്ലാവരും ചിന്തിച്ചു. സഹായിക്കാൻ തയ്യാറായി. ഫലപ്രദമായ സഹായം ലഭിക്കേണ്ടത്‌ കേന്ദ്ര സർക്കാരിൽനിന്നാണ്‌ . അത്തരത്തിൽ സഹായം ലഭിച്ചില്ല. നമ്മൾ പ്രത്യേക പാക്കേജ്‌ ചോദിച്ചു. ഒന്നും ലഭിച്ചില്ല. പലരും സഹയിക്കാൻ സന്നദ്ധമായി. പല രാഷ്‌ട്രങ്ങളും ഒപ്പം നിൽക്കാൻ തയ്യാറായി. ആ സമയത്തും കേന്ദ്രം പുറം തിരിഞ്ഞുനിന്നു.

കേന്ദ്ര അനുമതി ഇല്ലാതെ സഹായം സ്വീകരിക്കാൻ കഴിയാത്ത സ്‌ഥിതിയായി. അതിനെതിരെ സംസാരിക്കുന്ന ഏതെങ്കിലും പ്രതിപക്ഷ നേതാവിനെ കാണാൻ കഴിഞ്ഞോ. കേന്ദ്രത്തിന്റെ പ്രശ്‌നങ്ങൾ വരുമ്പോൾ അവർ കളിച്ച കളി. ഒരു വല്ലാത്ത ഒരു മൃദുസമീപനം എന്ന്‌ പറഞ്ഞാലും പോരാ..എതിർക്കാൻ ഒരു മനസില്ലായ്‌മ ഇപ്പോൾ അത്‌ മനസിലാകുന്നുണ്ട്‌. ഈ ഡീലെല്ലാം നേരത്തെ തന്നെ തുടക്കം കുറിച്ചതാണെന്ന്‌.

നാടിനെ അസ്‌ഥിരപ്പെടുത്താൻ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച്‌ കേന്ദ്രം ശ്രമിക്കുമ്പോളും അതിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ്‌ കോൺഗ്രസിനും യുഡിഎഫിനും . കേന്ദ്രത്തിന്റെ കളിക്ക്‌ തപ്പുകൊട്ടികൊടുത്ത്‌ നിൽക്കാണ്‌. ബിജെപിയെ എതിർക്കാൻ തയ്യാറാകാതെ എല്ലാത്തിലും ഒരു ഒത്തുകളിയാണ്‌ കോൺഗ്രസും യുഡിഎഫും നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.