സംഘപരിവാറിന് ലീ​ഗ് തണൽ, കാസർകോട് നടന്ന മൂന്ന് കൊലപതകങ്ങളിൽ പ്രതികൾക്ക് ലഭിച്ച യുഡിഎഫ് കരുതൽ

0
130
  • അഡ്വ. സി ഷുക്കൂർ

കാസർകോട് മീപ്പുഗിരിയിൽ 2013 ജൂലൈ മാസം എഴിനാണ് 19 വയസ്സുള്ള സാബിതിനെ ആർഎസ്എസ് ക്രിമിനലുകൾ കൊല്ലപ്പെടുത്തുന്നത്. 2014 ഡിസംബർ മാസം ഇരുപത്തി രണ്ടിന് തളങ്കരയിലെ മുഹമ്മദ് കുഞ്ഞിയുടെ മകൻ 22 വയസ്സുള്ള സൈനുൽ ആബിദിനെയും, 2017 മാർച്ച് മാസം ഇരുപതിനാണ് ചൂരിപ്പള്ളിയിലെ മുക്രി ഉസ്താദ് മുഹമ്മദ് റിയാസ് മൗലവിയേയും ആർഎസ്എസ് ക്രിമിനലുകൾ കൊലപ്പെടുത്തി.

സംഘ് പരിവാർ ക്രിമനലുകൾ മുസ്ലിം വിരോധത്തിന്റെ പുറത്തു 2013 – 2017 കാലഘട്ടങ്ങളിൽ കൊന്നു തീർത്തു മൂന്നു മുസ്ലിം ചെറുക്കാരാണ് സാബിതും സൈനുൽ ആബിദീനും പിന്നെ റിയാസ് മൗലവിയും. 2013 ജൂലൈയിലും 2014 ഡിസംബറിലും കൊലപാതകങ്ങൾ നടക്കുമ്പോൾ സംസ്ഥാനത്ത് മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയാണ് . സാബിത് എന്ന 19 കാരനെ സ്കൂട്ടറിൽ പോകുമ്പോഴാണ് തടഞ്ഞു വെച്ച് പകൽ വെളിച്ചത്തിൽ കുത്തി ആർഎസ്എസ് ക്രിമിനലുകൾ കൊന്നുകളഞ്ഞത് .

മുൻ കാല അനുഭവങ്ങൾ വെച്ച് കൊലപാതകങ്ങളിൽ സംഘ് പരിവാർ കൊലയാളികൾ രക്ഷപ്പെടുകയാണ് രീതി , എന്നാൽ സാബിതിനെ കൊന്നവരെങ്കിലും ശിക്ഷിക്കപ്പെടണമെന്ന വാശിയിലായിരുന്നു കാസർഗോട്ടെ ജനങ്ങൾ . അവർ സർക്കാറിൽ ഉന്നയിച്ച ആവശ്യം കേസ് കുറ്റമറ്റ രീതിയിൽ കോടതിയിൽ എത്തിക്കുന്നതിനു വേണ്ടി ക്രൈം സ്റ്റേജിൽ തന്നെ സ്പഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണം എന്നതായിരുന്നു.

ലീഗ് എംഎൽഎ യാണ് മഞ്ചേശ്വരത്തും കാസർകോട്ടും, മന്ത്രി സഭയിൽ 5 ലീഗ് മന്ത്രിമാർ . സ്വാഭാവികമായും നമ്മൾ കരുതുക , സ്പഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുവാൻ ഉത്തരവിടും എന്നല്ലേ ? എന്നാൽ ഉമ്മൻ ചാണ്ടി സർക്കാർ ആ ആവശ്യം അംഗീകരിച്ചില്ല. പ്രതികൾ ഹൈക്കോടതിയിൽ നിന്നും ജാമ്യം തേടി പഴയതു പോലെ ആവർത്തിച്ചു.

വീണ്ടും 2014 ഡിസംബറിൽ കാസർഗോട്ടെ ജില്ലാ മുസ്ലിം ലീഗിന്റെ ആസ്ഥാന മന്ദിരമായ കാസരഗോട്ടെ ടി എ ഇബ്രാഹിം സ്മാരക മന്ദിരത്തിന്റെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന മുഹമ്മദ് കുഞ്ഞിയുടെ കടയിൽ വെച്ചു അദ്ദേഹത്തിന്റെ മകനായ സൈനുൽ ആബിദിനെ സംഘ് പരിവാർ വൈകുന്നേരം മഗ്രിബ് നേരത്ത് ഉപ്പയുടെ മുന്നിൽ വെച്ചു കുത്തി കൊലപ്പുത്തിയത്.

ചരിത്രം ആവർത്തിച്ചു. പ്രതികളുടെ അറസ്റ്റ് , ബഹളം കുറ്റപത്രം ഒക്കെ കൃത്യമായി നടന്നു. ഈ കേസിൽ ആബിദിന്റെ പിതാവ് മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിക്ക് സ്പഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നു ആവശ്യപ്പെട്ടു ഹരജി നൽകി. കോൺഗ്രസ്സിന്റെ മുതിർന്ന നേതാവും കേരളത്തിലെ നമ്പർ വൺ ക്രിമിനൽ അഭിഭാഷകനുമായ ശ്രീ സി. കെ ശ്രീധരൻ സ്പെഷ്യൽ പ്രോസിക്യൂട്ടർ ആവുന്നതിനു സമ്മത പത്രവും നൽകി.

അന്നും എംഎൽഎ യാണ് മഞ്ചേശ്വരത്തും കാസർഗോട്ടും മന്ത്രി സഭയിൽ 5 ലീഗ് മന്ത്രിമാർ .സ്വാഭാവികമായും നമ്മൾ കരുതുക , സ്പഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുവാൻ ഉത്തരവിടും എന്നല്ലേ ? എന്നാൽ ഉമ്മൻ ചാണ്ടി സർക്കാർ ആ ആവശ്യം അംഗീകരിച്ചില്ല.

സംഘ് പരിവാർ പ്രതികൾ അല്ലാത്ത നിരവധി കേസുകളിൽ ആ കാലഘട്ടത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുകളുടെ ആവശ്യം പരിഗണിച്ച് സ്പഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചിട്ടുമുണ്ട് , ഉദാഹരണം തൃക്കരിപ്പൂരിലെ സലാം ഹാജി വധക്കേസ് .
പ്രതികൾക്കു ആ കേസിൽ പ്രതികൾക്കു ഇരട്ട ജീവ പര്യന്തം ലഭിച്ചിരുന്നു.

എന്നാൽ സംഘ് പരിവാർ മുസ്ലിം ചെറുപ്പക്കാരെ കൊലപ്പെടുത്തുന്ന കേസുകളിൽ കഴിഞ്ഞ UDF സർക്കാർ കാണിച്ച അലംഭാവം രേഖകളിൽ നിന്നും വ്യക്തമാണ്, ഒരു പക്ഷെ, നേമം ഡീലിന്റെ ഭാഗമാകും.

2013 ലും 2014 ലും കൊലപാത കേസുകളിൽ പ്രതികളായവർ ജയിൽ മോചിതരായി RSS ശാഖകളിലേക്കു തിരിച്ചു വരുമ്പോൾ ലഭിക്കുന്ന സ്വീകാര്യതയും ആത്മ വിശ്വാസവും വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതിൽ അവർക്ക് പ്രേരണ ആകുന്നുന്നുണ്ടോ?

2016 മെയ്ൽ സർക്കാർ മാറി , ഉമ്മൻ ചാണ്ടിക്കു പകരം പിണറായി വിജയൻ മുഖ്യ മന്ത്രിയായി വന്നു. 2017 മാർച്ചിൽ കാസർഗോഡ് പഴയ ചൂരി ജുമാ മസ്ജിദിലെ മുഅദിൻ ( ബാങ്കു വിളിക്കുന്ന ആൾ ) മുഹമ്മദ് റിയാസ് മൗലവിയെ പള്ളിയിൽ കയറി രാത്രി 3 RSS കാർ കുത്തി കൊന്നു. മൂന്നാം ദിവസം മൂന്നു പ്രതികളെയും അറസ്റ്റു ചെയ്തു.

നാട്ടുകാർ സ്പഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നു ആവശ്യം ഉന്നയിച്ചു . 85ാമത്തെ ദിവസം സീനിയർ അഭിഭാഷകനെ റിയാസ് മൗലവിയുടെ ഭാര്യ സഇദയുടെ അപേക്ഷ പ്രകാരം സ്പഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു. 88 – മത്തെ ദിവസം കുറ്റ പത്രം സമർപ്പിച്ചു.
പ്രതികൾ പല തവണ ജാമ്യത്തിനായി ശ്രമിച്ചു. കഴിഞ്ഞ 4 വർഷമായി മൂന്നു RSS ക്രിമിനലുകൾ ജയിലിൽ ആണ് .

മൂന്നു കേസുകളിലും ഐപിസി 302 , 153 A പ്രകാരമാണ് കുറ്റ പത്രം സമർപ്പിച്ചിരുന്നത്. കാസർഗോഡിന്റെ ചരിത്രത്തിൽ ആദ്യമായി കോടതി രേഖകളിൽ കൊല പാതകം നടത്തിയത് RSS കാരാണെന്നു രേഖപ്പെടുത്തിയ കേസ് കൂടിയാണ് റിയാസ് മൗലവി കേസ് .

മന്ത്രി സഭയിൽ ലീഗ് മന്ത്രിമാരില്ല, മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയുമല്ല . ആരാണ് സംഘ് പരിവാർ ക്രിമിനലുകളെ അധികാരത്തിൽ ഇരിക്കുമ്പോൾ സഹായിക്കുന്നത്? കാസർഗോട്ടുകാരുടെ അനുഭവം രേഖകളിൽ വ്യക്തമാണ്. ലീഗും ബി ജെ പി യും പരസ്പര പൂരങ്ങളാണ്. അധികാരത്തിനു വേണ്ടി മതവും മത വിശ്വാസവും ചിഹ്നങ്ങളും ഉപയോഗിക്കുന്നവർ. വിശ്വാസികളെ ചവിട്ടി അധികാരത്തിലെത്തിയാൽ ആ നേതാക്കൾ പരസ്പര സഹായികളാണ്.

നിങ്ങൾ സംഘ് പരിവാരത്തെയും അവരുടെ ക്രിമിനൽ രാഷ്ട്രീയത്തെയുമാണ് എതിർക്കുന്നതതെങ്കിൽ, നിങ്ങൾ ബി ജെ പി യെ മാത്രമല്ല ; ലീഗിനെയും എതിർക്കണം. കാരണം ലീഗ് അധികാരത്തിൽ ഇരിക്കുമ്പോൾ അവർ സംഘ് പരിവാര രാഷ്ട്രീയം സംരക്ഷിക്കുന്നവരാണ് ; മേൽ സംഭവങ്ങളിൽ നിന്നും അതു വ്യക്തവുമാണ്.

മേൽ മൂന്നു കേസുകളിൽ, സാബിത് കേസിൽ പിണറായി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം സ്പഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചു.
വിചാരണ പൂർത്തിയായി , പ്രതികളെ കോടതി വെറുതെ വിട്ടു. പോലീസിനു രൂക്ഷ വിമർശനം. ഹൈക്കോടതി മുമ്പാകെ അപ്പീൽ നിലനിൽക്കുന്നു.

സൈനുൽ ആബിദ് കേസിൽ വിചാരണ തുടങ്ങിയിട്ടില്ല . പ്രതികൾ ജാമ്യത്തിലാണ്. റിയാസ് മൗലവി കേസിൽ കേസ് വിചാരണ പൂർത്തിയായി , അന്തിമ ഘട്ടത്തിലാണ്. പ്രതികൾ നാലു വർഷമായി ജയിലിൽ. ആ സംഭവത്തിൽ പ്രതികൾ ജയിലിൽ നിന്നും പുറത്തു വരാത്തത് വലിയ സന്ദേശമാണ് സമൂഹത്തിനു നൽകിയത്.

പിണറായി വിജയനു സംഘി പട്ടം നൽകി , പിണറായി സംഘ് പരിവാർ സഹായി ആണെന്നു വിളിച്ചു കൂവി ന്യൂന പക്ഷങ്ങളെ പറ്റിക്കുന്ന മത രാഷ്ട്രീയ മാഫിയക്കു കാസർഗോട്ടെ അനുഭവ സാക്ഷ്യത്തെ എങ്ങിനെയാണ് നിഷേധിക്കുവാൻ കഴിയുക?ആരാണ് സംഘ് പരിവാരത്തിന്റെ കുഴലൂത്തുകാർ ? അനുഭവങ്ങൾ സാക്ഷ്യം പറയട്ടെ..