വികസന പ്രതിച്ഛായ തകർക്കാനുള്ള ഊളത്തരം : ഐസക്ക്

0
46

ഉദ്യോ​ഗസ്ഥരേയും നിക്ഷപകരേയും ഭീഷണിപ്പെടുത്തി കിഫ്ബിയെ അട്ടിമറിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി ടി എം തോമസ് ഐസക്ക് പറഞ്ഞു. ഇതിനൊപ്പമാണ് പ്രതിപക്ഷം. കിഫ്ബി പദ്ധതികൾ എൽ ഡി എഫിന് നൽകുന്ന വികസന പ്രതിച്ഛായ തകർക്കുകയാണ് ലക്ഷ്യം.

ആദായ നികുതി വകുപ്പ് കിഫ്ബിയിൽ പരിശോധന നടത്തുകയാണ്. ദിവസങ്ങൾക്കുള്ളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും വരും. നല്ലതിനെ ചെളിവാരിയെറിഞ്ഞ് നശിപ്പിക്കാൻ ശ്രമിക്കുന്ന ഊളത്തരമെന്നേ ഇതിനെ വിശേഷിപ്പിക്കാനാകൂ.കിഫ്ബിയ്ക്കെതിരെ കേസെടുത്താൽ അപ്പോൾ കാണാം.

വകുപ്പ് ആവശ്യപ്പെട്ട രേഖയെല്ലാം കൊടുത്തിട്ടുണ്ട്.ഫിനാൻഷ്യൽ മാനേജ്മെന്റ് ഓൺലൈൻ സംവിധാനത്തിലൂടെ പാസ്വേഡ് നൽകാമെന്ന് അറിയിച്ചു.എന്നിട്ടും കിഫ്ബിയിൽ നുഴഞ്ഞു കയറാനാണ് ഉദ്യോ​ഗസ്ഥർ ശ്രമിച്ചത്.ഡൽഹിയിലെ നിർദ്ദേശപ്രകാരമാണ് റെയ്ഡ്.

കരാറുകാർ നികുതി അടയ്ക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നത് കിഫ്ബിയല്ല.കരാറുകാരുടെ അക്കൗണ്ടിലേയ്ക്ക് അവർക്ക് ലഭിക്കേണ്ട തുകമാത്രമാണ് കിഫ്ബി കൈമാറുന്നത്.ആദായ നികുതിയടക്കം കരാർ നൽകുന്ന പ്രത്യേകോദ്ദേശ്യ കമ്പനി ( എസ് പി വി )യ്ക്കാണ് കിഫ്ബി കൈമാറുന്നത്.

എസ് പി വി യാണ് ഈ തുക ബന്ധപ്പെട്ട ഏജൻസിയ്ക്ക് നൽകുക. ഇതിനുള്ള പ്രതിഫലവും ചേർത്താണ് സെന്റേജ് നൽകുന്നത്.73 കോടിരൂപ ആദായ നികുതി ഒടുക്കേണ്ട ഇടപാടുകളാണ് നടന്നത്.തുക പൂർണമായും കൈമാറി. കാശ് വാങ്ങി പോക്കറ്റിൽ ഇട്ടിട്ടാണ് ഇപ്പോൾ പരിശോധന നടത്തുന്നത്.കിഫ്ബിയെ ഉടച്ചുവാർക്കുമെന്ന് പറയുന്ന യു ഡി എഫ് പ്രകടന പത്രികയിൽ ഒരു വാക്കുപോലും മിണ്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.