സൗജന്യ ഭക്ഷ്യ വിതരണം വിലക്കിയ നടപടി; കഞ്ഞിവച്ച് പ്രതിഷേധിച്ച് ഡിവൈഎഫ്ഐ

0
46

പ്രതിപക്ഷ നേതാവിൻ്റെ പരാതിയെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ സൗജന്യ ഭക്ഷ്യ വിതരണം തടഞ്ഞതിനെതിരെ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ. ജനക്ഷേമ പരിപാടികൾ അട്ടിമറിക്കുന്ന നടപടിയാണ് പ്രതിപക്ഷ നേതാവിൻ്റേത് എന്ന് ഡിവൈഎഫ്ഐ വ്യക്തമാക്കി. ജനജീവിതത്തെ ബാധിക്കുന്ന കാര്യമാണ് ഇത്. അതിശക്തമായ സമരത്തിലേക്ക് പോകുന്നതിൻ്റെ സൂചനാസമരം മാത്രമാണ് ഇത് എന്നും നേതാക്കൾ പറഞ്ഞു.

സംസ്ഥാനത്ത് ഒരാൾ പോലും പട്ടിണി കിടക്കരുത് എന്ന ലക്ഷ്യത്തോടെ ജനങ്ങൾക്ക് അരി വിതരണം ചെയ്യുവാനുള്ള ഇടതുപക്ഷ സർക്കാരിൻ്റെ തീരുമാനം തടസ്സപ്പെടുത്തുകയാണ് യുഡിഎഫ്. ഇത് മനുഷ്യത്വ വിരുദ്ധമായ സമീപനമാണ്.

ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണ്. സർക്കാരിന്‍റെ മുഴുവന്‍ ജനക്ഷേമ പദ്ധതികളേയും തിരഞ്ഞെടുപ്പിനെ മറയാക്കി എതിര്‍ക്കുകയാണ് പ്രതിപക്ഷം. വിഷു ഈസ്‌റ്റർ കിറ്റ്‌ മുടക്കാനും പ്രതിപക്ഷ നേതാവ്‌ പങ്കുവഹിച്ചു. അതിന്റെ ഭാഗമാണ്,‌ മുൻഗണനേതര വിഭാഗങ്ങൾക്കു 10 കിലോഗ്രാം അരി 15 രൂപ നിരക്കിൽ നൽകാനുള്ള തീരുമാനം തടയപ്പെട്ടത്.

എന്നാൽ, സർക്കാർ പദ്ധതി നടപ്പാക്കാൻ ഉത്തരവിറക്കിയത് പെരുമാറ്റച്ചട്ടം വരും മുമ്പെയായിരുന്നു. എല്ലാ വിശേഷദിവസങ്ങളിൽ സർക്കാർ നടത്തിവരുന്ന റേഷൻ വിതരണം തിരഞ്ഞെടുപ്പുമായി യാതൊരു ബന്ധവും ഇല്ലാത്തതാണ്. തിരഞ്ഞെടുപ്പിൻ്റെ മറവിൽ ജനങ്ങളെ വഞ്ചിക്കുകയാണ് പ്രതിപക്ഷ നേതാവും യുഡിഎഫും ചെയ്യുന്നതെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി. അന്നം മുടക്കികളാകുന്ന യുഡിഎഫിനെതിരെ, സംസ്ഥാന വ്യാപകമായി എല്ലാ ബൂത്ത് കേന്ദ്രങ്ങളിലും ഡിവൈഎഫ്ഐ കഞ്ഞിവച്ച് പ്രതിഷേധിച്ചു.