വനിതാദിനത്തിൽ കർഷക സമരകേന്ദ്രങ്ങൾക്ക് കരുത്ത് പകർന്ന് കർഷകസ്‌ത്രീകൾ

0
34

അന്താരാഷ്ട്ര വനിത ദിനത്തിൽ കേന്ദ്ര സർക്കാരിനെതിരെ സമരം ചെയ്യുന്ന കർഷകർക്ക് കരുത്ത് പകർന്ന് സമരകേന്ദ്രങ്ങളിലെ കർഷകസ്‌ത്രീകൾ. സിൻഘു, ടിക്രി, ഷാജഹാൻപുർ, ഗാസിപുർ, പൽവൽ സമരകേന്ദ്രങ്ങളെല്ലാം തിങ്കളാഴ്‌ച പൂർണമായും നിയന്ത്രിച്ചത്‌ വനിതകളാണ്‌.

കർഷകസ്‌ത്രീകളോടുള്ള ആദരസൂചകമായി തിങ്കളാഴ്‌ച ‘മഹിളാ കർഷകദിന’മായി ആചരിക്കാൻ സംയുക്ത കിസാൻമോർച്ച ആഹ്വാനം ചെയ്‌തിരുന്നു. പഞ്ചാബ്‌, ഹരിയാന, രാജസ്ഥാൻ, യുപി, ഉത്തരാഖണ്ഡ്‌ സംസ്ഥാനങ്ങളിൽനിന്നായി പതിനായിരക്കണക്കിന്‌ കർഷകസ്‌ത്രീകൾ തിങ്കളാഴ്‌ച സമരകേന്ദ്രങ്ങളിലെത്തി.

നൂറുദിവസം പിന്നിട്ട കർഷകസമരത്തിന്‌ നേതൃത്വം നൽകാൻ കവിത കുറുഗന്ധി, പ്രതിഭാ ഷിൻഡെ, രവീന്ദർ പാൽ കൗർ, മേധ പട്‌ക്കർ തുടങ്ങി നിരവധിപേർ വിവിധ കേന്ദ്രങ്ങളിൽ തുടക്കം മുതലുണ്ടായിരുന്നു.

സിൻഘുവിലും ടിക്രിയിലുമെല്ലാം വേദി നിയന്ത്രിച്ചതും പ്രസംഗിച്ചതുമെല്ലാം മഹിളാ കർഷകരാണ്‌. കാർഷികവൃത്തിയിൽ സ്‌ത്രീകളുടെ പങ്കാളിത്തവും മഹിളാ കർഷകർ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങളുമെല്ലാം സമരവേദികളിൽ ഉയർന്നുകേട്ടു‌. സമരകേന്ദ്രങ്ങളിലെ ഭക്ഷണവിതരണം, സുരക്ഷാ ചുമതല, ഗതാഗത നിയന്ത്രണം തുടങ്ങിയ കാര്യങ്ങളും അവരേറ്റെടുത്തു.