മുസ്ലീംലീഗിന്‌ അധിക സീറ്റ് , പ്രതിഷേധവുമായി കെപിസിസി ട്രഷറർ രംഗത്ത്

0
28

നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലീംലീഗിന്‌ അധികസീറ്റു നൽകുന്നതിനെതിരെ പ്രതിഷേധവുമായി കെപിസിസി ന്യൂനപക്ഷ വകുപ്പ് ചെയർമാൻ കെ കെ കൊച്ചുമുഹമ്മദ് രംഗത്ത്. ഇതുമായി ബന്ധപ്പെട്ട് ‌ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രനും ‌ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലക്കും ഉമ്മൻചാണ്ടിക്കും കത്തയച്ചു.

മുസ്‌ലിംലീഗിന് നിലവിൽ 23 സീറ്റുണ്ട്. അതായത് മൊത്തം സീറ്റിന്റെ 16.42 ശതമാനം. മലപ്പുറത്ത്‌ 16ൽ 12സീറ്റും ലീഗിനാണ് നൽകുന്നത്. അതായത് 75ശതമാനം സീറ്റ്. മലപ്പുറത്ത്‌ മുസ്‌ലിം സമുദായം ജനസംഖ്യയുടെ 70 ശതമാനത്തിൽ താഴെയാണ്.

തെക്കൻ കേരളത്തിൽ ലീഗിന് കാര്യമായ ജനസ്വാധീനമില്ല. അവിടെയും ലീഗ് അധിക സീറ്റുകൾ ആവശ്യപ്പെടുന്നത് അനുവദിക്കരുത്‌. ലീഗിന്‌ കൂടുതൽ സീറ്റ്‌ നൽകുന്നതിലുടെ യുഡിഎഫിലെ മറ്റു കക്ഷികളിലെ മുസ്ലീം സമുദായക്കാർക്ക്‌ അവസരം നഷ്ടപ്പെടുകയാണെന്നും കത്തിൽ പറയുന്നു.

കേരളത്തിലെ ജനസംഖ്യയുടെ 26.5ശതമാനമാണ്‌ മുസ്‌ലിം സമുദായം. മുസ്‌ലിം ലീഗിൽ 99.9ശതമാനവും മുസ്‌ലിം സമുദായക്കാരാണ്‌. മുസ്‌ലിം സമുദായത്തിൽ നിന്നുള്ളവരെയാണ് ലീഗ് സ്ഥാനാർഥികളാക്കുന്നത്. സാമുദായിക ആനുപാതം അനുസരിച്ച് യുഡിഎഫിൽ കോൺഗ്രസ്‌ ഉൾപ്പടെ 10 ശതമാനം പേർക്കാണ് മുസ്‌ലിം സമുദായത്തിൽ നിന്നും സ്ഥാനാർഥികളാക്കുന്നത്.

ഇനിയും ലീഗിന് സീറ്റ് വർധിപ്പിച്ചാൽ ആനുപാതികമായി കോൺഗ്രസ്‌ ഉൾപ്പടെയുള്ള ഘടക കക്ഷികളിൽ നിന്നും മുസ്‌ലിം സമുദായത്തിൽ നിന്നുള്ളവർക്ക് മത്സരിക്കാനുള്ള അവസരം നഷ്ടമാകും. ഇപ്പോൾ തന്നെ കോൺഗ്രസിലുള്ള മുസ്‌ലിം നേതാക്കൾ നിരാശയിലാണ്.

വർഷങ്ങളായി കോൺഗ്രസിൽ പണിയെടുക്കുന്ന മുസ്‌ലിം സമുദായത്തിൽ നിന്നുള്ള നേതാക്കന്മാരെ സ്ഥാനർഥികളാക്കാൻ പല കാരണങ്ങളാൽ കഴിഞ്ഞിട്ടില്ലെന്നും കത്തിൽ പറയുന്നു.