പി.സി. ജോര്‍ജ് വീണ്ടും എന്‍ഡിഎയിലേക്ക്

0
27

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പി.സി. ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടി എന്‍ഡിഎ ഘടക കക്ഷിയായേക്കും. യുഡിഎഫില്‍ ഘടക കക്ഷിയാക്കുന്നതിനോട് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം എതിര്‍പ്പുയര്‍ത്തിയതോടെയാണ് പി.സി. ജോര്‍ജ് നിലപാട് മാറ്റത്തിനൊരുങ്ങുന്നത്. 27 ന് രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്നും പി.സി ജോര്‍ജ് വ്യക്തമാക്കിയിട്ടുണ്ട്.

പി.സി. ജോര്‍ജിനെ മുന്നണിയിലെടുത്താല്‍ സമാന്തര സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞതോടെ പൊതു സ്വതന്ത്രനായി മത്സരിച്ചാല്‍ പിന്തുണ നല്‍കാമെന്നാണ് ഒടുക്കം യുഡിഎഫ് നിലപാടെടുത്തത്. എന്നാല്‍ ഇതിനോട് പി.സി ജോര്‍ജിന് താല്‍പര്യമില്ല. ഇതേതുടര്‍ന്നാണ് മറ്റ് മാര്‍ഗങ്ങള്‍ നോക്കാന്‍ പി.സി. ജോര്‍ജ് നിര്‍ബന്ധിതനായത്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ ഭാഗമാവുകയും പത്തനംതിട്ട മണ്ഡലത്തില്‍ കെ. സുരേന്ദ്രന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുകയും ചെയ്തു. എന്നാല്‍ പ്രതീക്ഷിച്ച വിജയം എന്‍ഡിഎയ്ക്ക് ലഭിച്ചില്ല. തൊട്ടുപിന്നാലെ എന്‍ഡിഎ എന്നത് കേരളത്തില്‍ തട്ടിക്കൂട്ട് സംവിധാനമാണെന്ന് ആക്ഷേപിച്ച് പി.സി. ജോര്‍ജ് മുന്നണി വിടുകയും ചെയ്തു.

ഇതിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ യുഡിഎഫിന്റെ ഭാഗമാകാന്‍ ജോര്‍ജ്‌ താൽപ്പര്യം പ്രകടിപ്പിച്ചു. പാര്‍ട്ടിയില്‍ ഒരു വിഭാഗം അങ്ങനെ ആവശ്യപ്പെടുന്നുവെന്നാണ് ഇതിന് പി.സി. ജോര്‍ജ് നല്‍കിയ മറുപടി. ആദ്യഘട്ടത്തില്‍ ചര്‍ച്ചകള്‍ അനുകൂലമായി മുന്നോട്ടുപോയെങ്കിലും പെട്ടെന്നാണ് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം എതിര്‍പ്പുമായി വന്നത്.

പി.സി ജോര്‍ജിന്റെ ബിജെപി ബാന്ധവവും സമീപകാലത്ത് നടത്തിയ മുസ്ലീം വിരുദ്ധ പരാമര്‍ശവും മറ്റും തിരിച്ചടിയാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രാദേശിക നേതൃത്വം എതിര്‍പ്പ് ഉയര്‍ത്തിയത്.

നിലവില്‍ ഒരുമുന്നണിയുടെയും ഭാഗമല്ലാതിരിക്കുന്ന പി.സി ജോര്‍ജിനെ എന്‍ഡിഎയിലേക്ക് തിരികെ കൊണ്ടുവരാന്‍ ബിജെപി ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് രാമക്ഷേത്ര നിര്‍മാണ ഫണ്ടിലേക്ക് പി.സി ജോര്‍ജ് സംഭാവന നല്‍കിയിരുന്നു. ഇതോടെയാണ് എന്‍ഡിഎ പ്രവേശനം സംബന്ധിച്ച അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്.