23ന് കെഎസ്ആർടിസി തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച സമരത്തിൽ നിന്നും പിൻമാറണം; ഗതാഗതമന്ത്രി

0
35

കെഎസ്ആർടിസിയുടെ പുനരുദ്ധാരണത്തിന് സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച പാക്കേജുകളുടെ അടിസ്ഥാനത്തിൽ കെഎസ്ആർടിസിയിലെ രണ്ട് അംഗീകൃത തൊഴിലാളി സംഘടനകൾ 23 ന് പ്രഖ്യാപിച്ച സമരത്തിൽ നിന്നും പിൻമാറണമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ.

കെഎസ്ആർടിസി വളരെയേറെ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്ന് പോകുന്ന ഈ സമയത്ത് സമരം നടത്തുന്നത് ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിന് തുല്യമാണ്. അത്തരം സമീപനം ജീവനക്കാരുടെ ഭാഗത്ത് നിന്നും ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. സമരം പ്രഖ്യാപിച്ച സംഘടനകളുമായി 22 ന് ( തിങ്കളാഴ്ച) കെഎസ്ആർടിസി സിഎംഡി ബിജുപ്രഭാകർ ഐഎഎസ് ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.

കെഎസ്ആർടിക്കും ജീവനക്കാർക്കും, മുൻപ് ഒരു കാലത്തും കിട്ടാത്ത പരിഗണനയാണ് ഈ സർക്കാർ നൽകിയത്. സ്വയംപര്യാപ്തതയോടൊപ്പം ജീവനക്കാരുടെ അവകാശങ്ങളും സംരക്ഷിച്ചാണ് സർക്കാർ മുന്നോട്ട് പോയത്. കഴിഞ്ഞ അഞ്ച് വർഷം മുമ്പ് ഇതേ മാസങ്ങളിൽ സെക്രട്ടറിയേറ്റിന് മുന്നിൽ കെഎസ്ആർടിസി ജീവനക്കാരും, പെൻഷൻകാരും നിരന്തരം സമരം നടത്തിവന്ന കാലമായിരുന്നു. ആ കാലത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ ശമ്പളവും , പെൻഷൻ ആനുകൂല്യങ്ങളും മുടങ്ങാതെ നൽകുമെന്നാണ് എൽഡിഎഫ് പറഞ്ഞിരുന്നത്.

ഇടക്കാലത്ത് ഏറെ പ്രതിസന്ധികൾ ഉണ്ടായിട്ടു പോലും ശമ്പളവും, പെൻഷനും നൽകാൻ സർക്കാർ ശ്രമിച്ചു. കഴിഞ്ഞ 5 വർഷത്തിനടയിൽ 5500 കോടി രൂപയാണ് കെഎസ്ആർടിസിക്ക് സർക്കാർ നൽകിയത്. ഇത്രയേറെ പ്രശ്‌നങ്ങൾക്കിടയിൽ പോലും സർക്കാർ കെഎസ്ആർടിസിയെ രക്ഷിക്കാൻ നടത്തുന്ന ശ്രമങ്ങളെ ചില സംഘടനകൾ എതിർക്കുന്നത് ഖേദകരമാണ്.

ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ശമ്പള പരിഷ്‌കരണം ഉൾപ്പെടെ ഉടൻ ആരംഭിക്കും, മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുള്ള ഡി.എ പരിഷ്‌കരണം മാർച്ച് മാസം മുതൽ നടപ്പിലാക്കും. പത്ത് ശതമാനം പ്രമോഷൻ ഉൾപ്പെടെയുള്ള ആനൂകൂല്യങ്ങളും നടപ്പിലാക്കും. എന്നാൽ വരുമാനം വർദ്ധിപ്പിച്ച് ചിലവ് കുറച്ചാകും മുന്നോട്ട് പോകുകയെന്നും, സ്വയംപര്യാപ്തമാല്ലാതെ കെഎസ്ആർടിസിക്ക് മുന്നോട്ട് പോകാനാകില്ലെന്നും മന്ത്രി പറഞ്ഞു.