‘പൊലീസ് വിവരങ്ങള്‍ ചോര്‍ത്തുന്നു’; ദില്ലി ഹൈക്കോടതിയില്‍ ദിഷ രവിയുടെ ഹർജി

0
51

ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ദിഷ രവി ദില്ലി ഹൈക്കോടതിയെ സമീപിച്ചു. എഫ്.ഐ.ആറിലെ വിവരങ്ങള്‍ ദില്ലി പൊലീസ് ചോർത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. ദിഷയും ഗ്രെറ്റ തുന്‍ബര്‍ഗും തമ്മിലുള്ള വാട്‍സ്ആപ്പ് ചാറ്റുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് കോടതിയെ സമീപിച്ചത്. ഇതിനെതിരെ ഉടൻ നടപടി സ്വീകരിക്കണമെന്നും ദിഷ അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്.

സ്വകാര്യ വിവരങ്ങള്‍ പരസ്യമാക്കിയതിന് ന്യൂസ് 18, ഇന്ത്യ ടുഡെ, ടൈംസ് നൌ തുടങ്ങിയ ഇംഗ്ലീഷ് മാധ്യമങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ദിഷ ആവശ്യപ്പെട്ടു. ട്രാന്‍സിറ്റ് റിമാന്‍ഡ് ഇല്ലാതെ അറസ്റ്റ് ചെയ്ത് തന്നെ കര്‍ണാടകയില്‍ നിന്ന് ദില്ലിയില്‍ എത്തിച്ചത് ഭരണഘടന അവകാശങ്ങളുടെ ലംഘനമാണെന്നും ഹര്‍ജിയില്‍ ദിഷ വ്യക്തമാക്കി. എന്നാല്‍ നടപടിക്രമങ്ങള്‍ പാലിച്ചാണ് അറസ്റ്റ് ചെയ്തതെന്നാണ് ദില്ലി പൊലീസ് വാദം.

ബംഗളൂരുവിൽ നിന്നാണ് പരിസ്ഥിതി പ്രവർത്തകയും ഫ്രൈഡേസ് ഫോർ ഫ്യൂചർ സഹസ്ഥാപകുമായ ദിഷ രവിയെ പോലീസ് പിടികൂടിയത്. കാർഷിക നിയമങ്ങൾക്കെതിരെ നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി ടൂൾക്കിറ്റ് പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ദിഷയെ പോലീസ് പിടികൂടിയത്.