വയനാടിന്റെ റെയിൽവേയ്‌ക്ക്‌ 100 കോടി , സർവെ നടപടികൾ ഉണ്ടാണ് ആരംഭിക്കും

0
33

വയനാട് ജില്ലയുടെ വികസന പദ്ധതികളിലൊന്നായ റെയിൽവെയുടെ സർവെ നടപടികൾക്കായി സംസ്ഥാന സർക്കാർ നൂറ്‌ കോടി അനുവദിച്ചു.
നിലമ്പൂർ –-നെഞ്ചങ്കോട്‌, തലശ്ശേരി–- മൈസൂരു റെയിൽവെ ലൈനുകളുടെ സർവേ നടപടികൾക്കായാണ്‌ തുക അനുവദിച്ചത്‌.ഈ മാസം തന്നെ സർവേ നടപടികൾ ആരംഭിക്കും.

കേരള റെയിൽ ഡെവലപ്പ്‌മെന്റ്‌ കോർപ്പറേഷൻ ലിമിറ്റഡ്‌ ചുമതലപ്പെടുത്തിയ സിസ്‌ട്രാ എന്ന സ്ഥാപനമാണ്‌ ഡിറ്റൈയിൽഡ്‌ പ്രൊജക്ട്‌ റിപ്പോർട്ട്‌ തയ്യാറാക്കുക. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള സ്ഥാപനമാണ്‌ കേരള റെയിൽ ഡെവലപ്പ്‌മെന്റ്‌ കോർപ്പറേഷൻ ലിമിറ്റഡ്‌. നേരത്തെ ഡിപിആർ തയ്യാറാക്കുന്നതിനായി ഡിഎംആർസിയെയായിരുന്നു നിശ്‌ചയിച്ചത്‌.

കേരള അതിർത്തിയിൽ പ്രാരംഭ നടപടികൾ ആരംഭിച്ചുവെങ്കിലും കർണാടക തടഞ്ഞു. ഇതോടെ പ്രവർത്തനം നിലക്കുകയും ഡിഎംആർസി പിന്മാറുകയും ചെയ്‌തു. കർണാടകയുമായി ഈ വിഷയത്തിൽ നിരന്തരം ചർച്ച നടത്തിവരികയാണ്‌‌. അനുകൂല സമീപനം ഉണ്ടാവുമെന്ന്‌ തന്നെയാണ്‌ പ്രതീക്ഷ.

കർണാടകയുടെ അനുമതി ലഭിക്കുന്നതുവരെ കാത്തുനിൽക്കാതെ കേരള അതിർത്തിക്കുള്ളിലെ സർവേ നടപടികൾ പൂർത്തിയാക്കാനാണ്‌ കേരള സർക്കാരിന്റെ തീരുമാനം. ഇതുപ്രകാരമാണ്‌ 100 കോടി രൂപ അനുവദിച്ചത്‌. രണ്ട്‌ റെയിൽവെ ലൈനുകളാണ്‌ സർവെയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്‌.

നിലമ്പൂർ–- നെഞ്ചൻകോട്‌ പാതയും തലശ്ശേരി –- മൈസൂരു പാതയും വയനാട് സംഗമിച്ച്‌ കർണാടകയിലേക്ക്‌ പോകുന്ന രീതിയിലാണ്‌ നിലവിലുള്ളത്‌. ഈ പാതയിൽ ഇതുവരെ ഉർന്നുവന്ന എല്ലാ നിർദേശങ്ങളും പരിഗണിച്ചിട്ടുണ്ട്‌. സർവേ നടപടികൾ പൂർത്തിയാകുന്ന മുറക്ക്‌ തുടർ നടപടികൾ അതിവേഗം ഉണ്ടാകുമെന്നും എംഎൽഎ അറിയിച്ചു.