വാക്സീന്‍ വിവാദത്തിനിടെ കൊവിഡ്-19 വാക്‌സിൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രിയുടെ ഫോട്ടോ നീക്കം ചെയ്തു

0
39

കൊവിഷീല്‍ഡ് വാക്സീന്‍ വിവാദത്തിനിടെ കൊവിഡ്-19 വാക്സിനേഷനായി നൽകുന്ന CoWIN സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ നീക്കം ചെയ്തു. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം നൽകിയ സർട്ടിഫിക്കറ്റുകളിൽ, “ഒരുമിച്ച്, ഇന്ത്യ കൊവിഡ്-19നെ പരാജയപ്പെടുത്തും” എന്ന ഉദ്ധരണിയോടെ, മോദിയുടെ ചിത്രങ്ങൾ വളരെക്കാലമായി ഉൾക്കൊള്ളുന്നു.

ബുധനാഴ്ചയാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ നീക്കം ചെയ്തത് ചൂണ്ടിക്കാണിച്ചത്. പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി മാതൃകാ പെരുമാറ്റച്ചട്ടം (എംസിസി) നിലനിൽക്കുന്നതിനാലാണ് എല്ലാ സർക്കാർ വെബ്‌സൈറ്റുകളിൽ നിന്നും മോദിയുടെ ഫോട്ടോകളും നീക്കം ചെയ്തത് എന്നാണ് വിശദീകരണം.

കൊവിഷീൽഡ് വാക്സീനെടുത്ത അപൂർവ്വം ചിലരിൽ രക്തം കട്ടപിടിക്കുകയും, പ്ലേറ്റ്ലെറ്റ് കൗണ്ട് കുറയ്ക്കുകയും ചെയ്യുന്ന ടിടിഎസ് എന്ന അവസ്ഥയുണ്ടാകാമെന്നാണ് ആസ്ട്രസെനെക കമ്പനി യു.കെയിലെ കോടതിയെ അറിയിച്ചത്.

ഇന്ത്യയിൽ കൊവിഷീൽഡ് എന്ന പേരിൽ അവതരിപ്പിച്ച കൊവിഡ് വാക്സീന് ഗുരുതര പാർശ്വഫലമുള്ളതായി വാക്സിൻ കമ്പനി ആസ്ട്രസെനെക കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. കൊവിഷീൽഡ് വാക്സീൻ സ്വീകരിച്ച ശേഷം ഹൃദയാഘാതം വന്ന് മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്രസർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

നേരത്തെ കൊവിഡ് സർട്ടിഫിക്കറ്റിൽ മോദി ചിത്രം നൽകുന്നതിനെതിരെ വലിയ പ്രതിഷേധവും വിമർശനവും ഉയർന്നിരുന്നുവെങ്കിലും കേന്ദ്ര സർക്കാർ തള്ളിക്കളയുകയായിരുന്നു.