ഷഹാനയുടെ ആത്മഹത്യ; ഡോ റുവൈസിന് പിജി പഠനം തുടരാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി

0
116

പിജി വിദ്യാർത്ഥിനി ഡോ ഷഹാന ആത്മഹത്യ ചെയ്ത കേസിൽ പ്രതിയായ ഡോ റുവൈസിന് പിജി പഠനം തുടരാൻ അനുമതി നിഷേധിച്ച് കേരള ഹൈക്കോടതി. റുവൈസിന് പഠനം തുടരാൻ അനുമതി നൽകിയ സിംഗിൾ ബെഞ്ചിൻ്റെ ഉത്തരവ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിൻ്റെ നടപടി.

റുവൈസിൻ്റെ സസ്പെൻഷൻ മൂന്ന് മാസത്തേക്ക് കൂടി നീട്ടാൻ മെഡിക്കൽ കോളേജ് നേരത്തെ തീരുമാനിച്ചിരുന്നു. ഇക്കാര്യം പരിശോധിക്കാൻ സർക്കാർ പ്രത്യേക സമിതിയെയും നിയോഗിച്ചിരുന്നു. അച്ചടക്ക നടപടി ഒരാഴ്ചക്കകം പരിശോധിച്ച് തീരുമാനമെടുക്കാനും ഡിവിഷൻ ബെഞ്ച് സമിതിയോട് നിർദേശിച്ചു.

മാർച്ച് 14നാണ് റുവൈസിന് പഠനം തുടരാൻ അനുമതി നൽകി ജസ്റ്റിസ് സി പി മുഹമ്മദ് നിയാസ് ഉത്തരവിട്ടത്. റുവൈസിന്റെ പഠനം വിലക്കിയ ആരോഗ്യ സർവകലാശാലയുടെ ഉത്തരവും കോടതി സ്റ്റേ ചെയ്തിരുന്നു.

മെറിറ്റിൽ പ്രവേശനം നേടിയ റുവൈസിന് പഠനം തുടരാനായില്ലെങ്കിൽ അപരിഹാര്യമായ നഷ്ടമുണ്ടാകുമെന്നായിരുന്നു സിംഗിൾ ബെഞ്ചിന്റെ വിലയിരുത്തൽ. ഒരാഴ്ചയ്ക്കകം പ്രവേശനം അനുവദിക്കാനും കോടതി കോളേജ് അധികൃതർക്ക് നിർദേശം നൽകിയിരുന്നു. അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ കോളേജ് അധികൃതർ മുൻകരുതലെടുക്കണമെന്നും ഇടക്കാല ഉത്തരവിൽ നിർദേശിച്ചു. സസ്‌പെൻഷൻ പിൻവലിച്ച് പഠനം തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റുവൈസ് നൽകിയ ഹർജിയിലായിരുന്നു സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.

പ്രതിയുടെ പേരിലുള്ള കുറ്റം ഗുരുതരമാണെങ്കിലും തെളിയാത്ത സാഹചര്യത്തിൽ പഠനം തുടരാൻ തടസ്സമില്ലെന്നായിരുന്നു സിംഗിൾ ബെഞ്ചിന്റെ നിരീക്ഷണം. അതേസമയം, മതിയായ ഹാജർ ഇല്ലെങ്കിൽ പരീക്ഷയെഴുതാൻ സാധിക്കില്ലെന്ന് ആരോഗ്യസർവകലാശാല ബോധിപ്പിച്ചെങ്കിലും കുറ്റവാളികൾക്കും ചില അടിസ്ഥാന അവകാശങ്ങളുണ്ടെന്നായിരുന്നു കോടതിയുടെ ഓർമപ്പെടുത്തൽ.

ഡിസംബർ നാലിനാണ് ഡോ. ഷഹന ജീവനൊടുക്കിയത്. റുവൈസുമായി നിശ്ചയിച്ചിരുന്ന വിവാഹം വലിയ തുക സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടർന്ന് മുടങ്ങിയതിനാൽ ഷഹന ആത്മഹത്യ ചെയ്തെന്നാണ് കേസ്. ആത്മഹത്യ പ്രേരണാക്കുറ്റത്തിന്​ പുറമെ സ്ത്രീധന നിരോധനനിയമ പ്രകാരമുള്ള കുറ്റങ്ങൾ കൂടി ചുമത്തിയാണ് റുവൈസിനെതിരെ കേ​സെടുത്തിരിക്കുന്നത്.