കട്ടപ്പന ഇരട്ടക്കൊലപാതകം; മൃതദേഹാവശിഷ്ടവും ചുറ്റികയും പുറത്തെടുത്തു

0
125

കട്ടപ്പന ഇരട്ടക്കൊലപാതക കേസിൽ വിജയന്റേത് എന്ന് കരുതുന്ന മൃതദേഹാവശിഷ്ടവും കൊലപ്പെടുത്താന്‍ ഉപയോഗിച്ച ചുറ്റികയും പോലീസ് തെളിവെടുപ്പിൽ കണ്ടെത്തി. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു തെളിവെടുപ്പ്.

കക്കാട്ടുകടയിലെ വീടിന്റെ തറ കുഴിച്ചുള്ള പരിശോധനയിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. പരിശോധനയിൽ പാന്റ്, ഷർട്ട്, ബെൽറ്റ് എന്നിവയും കണ്ടെത്തി. മൂന്നായി മടക്കി കുഴിയിൽ ഇരുത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മൃതദേഹം മെഡിക്കൽ കോളേജിലേക്ക് ഉടൻ മാറ്റും. മൃതദേഹം അഴുകിയ നിലയിലായതിനാൽ വിജയന്റേത് തന്നെയാണെന്ന് ഉറപ്പിക്കാൻ ശാസ്ത്രീയ പരിശോധനകൾ ആവശ്യമാണ്.

വിജയനെ കൊലപ്പെടുത്തിയത് ഭാര്യ സുമയുടെയും, മകൻ വിഷ്ണുവിന്റേയും സഹായത്തോടെയെന്ന് നിതീഷ് കുറ്റം സമ്മതിച്ചിരുന്നു. മോഷണക്കേസിന്റെ ചുവട് പിടിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ചത്. 2023ലാണ് കക്കാട്ടുകടയിലെ വീട്ടിൽ വെച്ച് നിതീഷ് വിജയനെ കൊലപ്പെടുത്തി. ആഭിചാര ക്രിയകൾ നടന്നതായി പൊലീസ് സ്ഥിരീകരിക്കുന്നില്ല.

നിതീഷ് തന്നെയാണ് നവജാത ശിശുവിനെയും കൊലപ്പെടുത്തിയത്. കൊലപാതക ശേഷം കുഞ്ഞിന്റെ മൃതദേഹം തൊഴുത്തിനുള്ളില്‍ കുഴിച്ചുമൂടുകയായിരുന്നു.