കർണാടകയിൽ വരൾച്ച രൂക്ഷം; കുടിവെള്ളം പാഴാക്കുന്നവർക്ക് 5000 രൂപ വരെ പിഴ

0
79

കർണാടകയിൽ വരൾച്ച രൂക്ഷം. കുടിവെള്ളം പാഴാക്കുന്നവർക്ക് 5000 രൂപ വരെ പിഴ. കുടിവെള്ള ക്ഷാമം വർധിക്കുന്ന സാഹചര്യത്തിലാണ് ബംഗളൂരു ജല വിതരണ ബോർഡിൻറെ മുന്നറിയിപ്പ്. വാഹനങ്ങൾ കഴുകുന്നതിനും നിർമ്മാണ പ്രവർത്തനങ്ങൾക്കും വിനോദങ്ങൾക്കുമായി കുടിവെള്ളം ഉപയോഗിക്കുന്നതിനാണ് വിലക്ക്.

നിർദ്ദേശങ്ങൾ പാലിക്കാത്തവർക്ക് ആദ്യം 5000 രൂപ പിഴയും പിന്നീട് ഓരോ തവണ ലംഘിക്കുമ്പോഴും 500 രൂപ വീതവും പിഴ ചുമത്താനാണ് തീരുമാനം. ബംഗളൂരുവിൽ വെള്ളത്തിന്റെ ദൈനംദിന ആവശ്യങ്ങളിൽ പ്രതിദിനം 1,500 ദശലക്ഷം ലിറ്ററിന്റെ കുറവ് രേഖപ്പെടുത്തി. ബംഗളൂരുവിന് പുറമെ തുമാകുരു, ഉത്തര കന്നഡ എന്നീ ജില്ലകളിലെ വിവിധ പ്രദേശങ്ങളും കുടിവെള്ള ക്ഷാമം നേരിടാൻ സാധ്യതയുണ്ട്.

കർണാടകയിലെ 236 താലൂക്കുകളെ ഇതിനോടകം വരൾച്ച ബാധിതമായി പ്രഖ്യാപിച്ചു കഴിഞ്ഞു. 219 താലൂക്കുകൾ ഗുരുതരമായ പ്രതിസന്ധി നേരിടുന്നുണ്ട്. റെസിഡൻസ് അസോസിയേഷനുകളിൽ നിന്നും വെള്ളം ശേഖരിച്ച് ശുദ്ധീകരിക്കുന്നതുൾപ്പെടെയുള്ള മാർഗ്ഗങ്ങൾ സർക്കാർ തേടുന്നുണ്ട്. ടാങ്കറുകളുടെ പ്രവർത്തന ചെലവിൽ ഉണ്ടായ വർധനയെത്തുടർന്ന് 200 ഓളം സ്വകാര്യ ടാങ്കറുകളെ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നാല് മാസത്തേക്ക് ഏറ്റെടുത്തിട്ടുണ്ട്. അനധികൃത ടാങ്കറുകളുടെ പ്രവർത്തനം തടയാൻ സംസ്ഥാനത്ത് കൺട്രോൾ റൂമുകളും തുറന്നിട്ടുണ്ട്.