പിഞ്ച് കുഞ്ഞടക്കം ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ച നിലയിൽ

ഭാര്യയെയും പിഞ്ച് കുഞ്ഞുങ്ങളെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ജെയ്‌സൺ തൂങ്ങിമരിച്ചു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

0
137

കോട്ടയം: പാലാ പൂവരണിയിൽ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തി. അച്ഛനും അമ്മയും മൂന്ന് കുട്ടികളുമാണ് മരിച്ചത്. വാടക വീട്ടിലായിരുന്നു ഇവർ താമസിച്ചിരുന്നത്. അകലെക്കുന്നം ഞണ്ടുപാറ സ്വദേശി ജെയ്‌സൺ തോമസും കുടുംബവുമാണ് മരിച്ചത്. ഭാര്യയും മക്കളെയും കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തതായാണ് പ്രാഥമിക നിഗമനം. പൂവരണി കൊച്ചുകൊട്ടാരം ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇയാൾ.

ഇന്ന് പുലർച്ചെയാണ് കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഭാര്യയെയും പിഞ്ച് കുഞ്ഞുങ്ങളെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ജെയ്‌സൺ തൂങ്ങിമരിച്ചു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസെത്തിയപ്പോൾ ഭാര്യയും കുഞ്ഞുങ്ങളും കട്ടിലിൽ രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്നു. തൊട്ടടുത്ത് തൂങ്ങി നിൽക്കുന്ന നിലയിൽ ജെയ്‌സന്റെ മൃതദേഹവും ഉണ്ടായിരുന്നു.

റബ്ബർ തോട്ടത്തിലെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ജെയ്‌സൺ. ഒരു വർഷം മുമ്പാണ് കുടുംബം പൂവരണിയിൽ താമസത്തിനെത്തിയത്. അതിനാൽത്തന്നെ നാട്ടുകാർക്കും ഇവരെപ്പറ്റി കൂടുതൽ അറിയില്ല. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.