രാമേശ്വരം കഫേയിലുണ്ടായ പൊട്ടിത്തെറി ബോംബ് സ്ഫോടനം; സ്ഥിതീകരിച്ച് കര്‍ണാടക മുഖ്യമന്ത്രി

0
85

ബെംഗളൂരു രാമേശ്വരം കഫേയിലുണ്ടായ പൊട്ടിത്തെറി തീവ്രത കുറഞ്ഞ ഐഇഡി സ്ഫോടനമാണെന്ന് സംശയിക്കുന്നതായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ സംശയാസ്പദകരമായി ആരോ കഫേയില്‍ ബാഗ് ഉപേക്ഷിച്ചതായി കണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രി പറഞ്ഞു.

വൈറ്റ്ഫീല്‍ഡിലെ രാമേശ്വരം കഫേയിലാണ് സ്‌ഫോടനമുണ്ടായത്. ഒമ്പത് പേര്‍ക്ക് പരിക്കേറ്റതായി കര്‍ണാടക ആഭ്യന്തര മന്ത്രി ജി.പരമേശ്വര അറിയിച്ചു. കഫേ ജീവനക്കാര്‍ അടക്കമുള്ളവര്‍ക്കാണ് പരിക്കേറ്റത്. പാചകവാതക ഗ്യാസ് പൊട്ടിത്തെറിച്ചതാണ് സ്‌ഫോടനമുണ്ടായതെന്നായിരുന്നു പ്രഥമിക നിഗമനം.

എന്‍ഐഎ സംഘവും ബോംബ് സ്‌ക്വാഡും അടക്കമുള്ള വിവിധ അന്വേഷണ ഏജന്‍സികള്‍ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഥിതിഗതികള്‍ വിശകലനം ചെയ്തുവരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

തിരക്കേറിയ ഉച്ചഭക്ഷണ സമയത്ത് ഒരു മണിയോട് കൂടിയാണ് സ്ഫോടനമുണ്ടായത്. ഭക്ഷണശാലയില്‍ മറ്റ് ആറുപേര്‍ക്കൊപ്പം ഇരിക്കുകയായിരുന്ന സ്ത്രീയുടെ പിന്നില്‍ കിടന്നിരുന്ന ബാഗാണ് പൊട്ടിത്തെറിച്ചതെന്ന് കര്‍ണാടക ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി ഡയറക്ടര്‍ ടി.എന്‍.ശിവശങ്കര്‍ പറഞ്ഞു.