ആമുഖത്തിൽ നിന്ന് സെക്കുലർ എന്ന വാക്ക് ഒഴിവാക്കണമെന്ന് ബിജെപി എം.പി

0
72

ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് സെക്കുലർ എന്ന വാക്ക് ഒഴിവാക്കണമെന്ന് ബിജെപി എം.പി അരവിന്ദ് ധർമപുരി. 1947ൽ ഭൂരിപക്ഷാഭിലാഷത്തിന് വിരുദ്ധമായി രാജ്യം മതാടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ടുവെന്നും അതിനിടയിൽ ലക്ഷക്കണക്കിന് ആളുകൾ അനാവശ്യമായി കൊല്ലപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

രാജ്യം മൂന്നായി വിഭജിക്കപ്പെട്ടു, അതിൽ രണ്ടെണ്ണം ഇസ്ലാമിക രാഷ്ട്രങ്ങളായി പരിവർത്തനം ചെയ്യപ്പെട്ടു. പിന്നെ ഹിന്ദുക്കളുടെ കാര്യമോ? 1975ൽ ഒന്നും സംഭവിക്കാത്തപ്പോൾ എന്തിനാണ് മതേതരത്വം എന്ന വാക്ക് ഭരണഘടനയിൽ ചേർത്തത്? ഇത് വോട്ട് ബാങ്ക് പ്രീണന രാഷ്ട്രീയമാണെന്ന് അരവിന്ദ് പറഞ്ഞു.

മതേതരത്വം ഭരണഘടനയിൽനിന്ന് പോകണമെന്നാണ് തന്റെ ആഗ്രഹമെന്നും അതേ കുറിച്ച് സംസാരിക്കാൻ ഭരണഘടന അവകാശം നൽകുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഭരണ കാലത്തെ അടിയന്തരാവസ്ഥക്കാലത്താണ് 1976ലെ ഭരണഘടനാ 42ാം ഭേദഗതി നിയമത്തിലൂടെ സോഷ്യലിസ്റ്റ്, സെക്കുലർ എന്നീ വാക്കുകൾ ഭരണഘടനയുടെ ആമുഖത്തിൽ ചേർത്തത്.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിവിധ പദ്ധതികളിൽ നിന്ന് പ്രയോജനം നേടിയ ആളുകൾ ജന്നത്തിൽ (സ്വർഗ്ഗം) സ്ഥാനം ഉറപ്പാക്കാൻ അദ്ദേഹത്തിന് വോട്ട് ചെയ്യണമെന്ന അരവിന്ദിന്റെ പ്രസ്താവന അടുത്തിടെ വിവാദമായിരുന്നു.

നിങ്ങൾ നല്ലത് ചെയ്താൽ (മോഡിക്ക് വോട്ട് ചെയ്യുക) നിങ്ങൾക്ക് ജന്നത്തിൽ സ്ഥാനമുണ്ട്. അവരെല്ലാം ജന്നത്തിലേക്ക് പോകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ജഹന്നം (നരകത്തിൽ) പോകുന്നതിനെക്കുറിച്ച് ആളുകൾ എന്തിന് ചിന്തിക്കണം. എന്റെ മണ്ഡലത്തിൽ നിന്ന് എല്ലാവരും ജന്നത്തിലേക്ക് പോകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു-അദ്ദേഹം പറഞ്ഞു.

ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് അനുസൃതമായി ബിജെപി 370 ലോക്‌സഭാ സീറ്റുകൾ നേടുമെന്ന് പറഞ്ഞ അരവിന്ദ് രാജ്യത്തുടനീളം ജനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണെന്നും കൂട്ടിച്ചേർത്തു.