പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; പ്രതിക്ക് 37 വര്‍ഷം കഠിനതടവ് വിധിച്ച് കോടതി

സുഹൃത്ത് താമസിച്ചിരുന്ന വീട്ടില്‍ വെച്ചും, പ്രതിയുടെ വീട്ടില്‍ വെച്ചും പല തവണ ബലാത്സംഗം ചെയ്തു എന്നാണ് കേസ്.

0
61

തൃശൂർ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 37 വര്‍ഷം കഠിനതടവും മൂന്ന് ലക്ഷത്തി പതിനായിരം രൂപ പിഴയും വിധിച്ച് കോടതി. മതിലകം പൊന്നാംപടി വട്ടംപറമ്പില്‍ അലി അഷ്‌കർ(24)നെയാണ് ജഡ്ജി അന്യാസ് തയ്യില്‍ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്. ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയിലാണ് ശിക്ഷ വിധിച്ചത്. കേസിൽ പിഴ അടക്കാത്ത പക്ഷം ഒരു വര്‍ഷവും 8 മാസവും കൂടി തടവ് അനുഭവിക്കണം.

2021 നവംബര്‍ 27-നാണ് അലി അഷ്കർ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത്. ശേഷം സുഹൃത്ത് താമസിച്ചിരുന്ന വീട്ടില്‍ വെച്ചും, പ്രതിയുടെ വീട്ടില്‍ വെച്ചും പല തവണ ബലാത്സംഗം ചെയ്തു എന്നാണ് കേസ്. പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയിലാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

വാടാനപ്പള്ളി എസ്ഐ വിവേക് നാരായണന്‍ കെഎഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് ഇന്‍സ്‌പെക്ടര്‍ എസ്.ആര്‍.സനീഷ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി 25 സാക്ഷികളെ വിസ്തരിക്കുകയും 33 രേഖകളും മുതലുകളും ശാസ്ത്രീയ തെളിവുകളും ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.സിജു മുട്ടത്ത്, സി.നിഷ എന്നിവര്‍ ഹാജരായി.സിപിഒമാരായ പി.എസ്.രണ്‍ദീപ്, സിന്ധു, പ്രസീത എന്നിവര്‍ പ്രോസിക്യൂഷനെ സഹായിച്ചു.