ആലപ്പുഴയിൽ കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട് വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥരെ പിടികൂടി

0
65

ആലപ്പുഴയിൽ കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട് വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥരെ വിജിലൻസ് പിടികൂടി. വസ്തു തരം മാറ്റുന്നതിനുള്ള അപേക്ഷ ആർഡിഓ ഓഫീസിലേക്ക് അയക്കുന്നതിനാണ് കൈക്കൂലി വാങ്ങാൻ ശ്രമിച്ചത്. വിജിലൻസ് ഉദ്യോഗസ്ഥരെ കണ്ട് ഇരുവരും കൈക്കൂലിപ്പണം മുറ്റത്തേക്ക് വലിച്ചെറിഞ്ഞെങ്കിലും നിയമക്കുരുക്കിൽ നിന്ന് രക്ഷപ്പെടാനായില്ല.

പുന്നപ്രയിലെ വില്ലേജ് അസിസ്റ്റൻറ് എംസി വിനോദ്, ഫീൽഡ് അസിസ്റ്റൻറ് ബി അശോകൻ എന്നിവരാണ് ആലപ്പുഴ റേഞ്ച് വിജിലൻസ് ഉദ്യോഗസ്ഥർ ഒരുക്കിയ കെണിയിൽ കുടുങ്ങിയത്. പുന്നപ്ര സ്വദേശിയായ ഒരു വീട്ടുടമ കഴിഞ്ഞ ഓഗസ്റ്റിൽ ഭൂമി തരം മാറ്റുന്നതിനുള്ള അപേക്ഷയുമായി വില്ലേജ് ഓഫീസിലെത്തുന്നതോടെയാണ് സംഭവങ്ങൾക്ക് തുടക്കം. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം കഴിഞ്ഞ ശനിയാഴ്ച ഭുമിയുടെ അളവെടുക്കാൻ രണ്ട് ഉദ്യോഗസ്ഥരും വീട്ടിലെത്തി.

അപേക്ഷ ആർഡിഓ ഓഫീസിലാണ് കൈകാര്യം ചെയ്യുന്നതെന്നും അങ്ങോട്ടോക്ക് പെട്ടെന്ന് അയക്കണമെങ്കിൽ അയ്യായിരം രൂപ തരണമെന്നും ഇവർ ആവശ്യപ്പെട്ടു. എന്നാൽ വീട്ടുടമ ഇതിന് തയ്യാറായില്ല. പിന്നീട് വിജിലൻസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട ശേഷം ഞായറാഴ്ച ഉദ്യോഗസ്ഥരെ വിളിച്ച് ചൊവ്വാഴ്ച പണം തരാമെന്ന് പറഞ്ഞു. ഇതിനുസരിച്ച് പണം കൈമാറുമ്പോൾ വിജിലൻസ് ഉദ്യോഗസ്ഥർ ഇവരെ കൈയോടെ പിടികൂടുകായിരുന്നു. ഡിവൈഎസ്പി ഗിരീഷ് പി സാരഥിയുടെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷൻ.