പ്രസവത്തിനിടെ വീട്ടിൽ അമ്മയും കുഞ്ഞും മരിച്ച സംഭവം ; നയാസിന്റെ ആദ്യ ഭാര്യയെയും പ്രതി ചേര്‍ത്തു, വീട്ടില്‍ പ്രസവിക്കാന്‍ റജീന പ്രേരിപ്പിച്ചുവെന്ന് പൊലീസ്

കേസെടുത്തതിന് പിന്നാലെ റജീന ഒളിവില്‍ പോയിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു

0
37

തിരുവനന്തപുരം: നേമം കാരക്കാമണ്ഡപത്ത് വീട്ടിലെ പ്രസവത്തിനിടെ ചികിത്സകിട്ടാതെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ പ്രതിയായ നയാസിന്റെ ആദ്യ ഭാര്യക്കും പങ്കുണ്ടെന്ന് പോലീസ്. ആദ്യ ഭാര്യ റജീനയെയും കേസിൽ പ്രതി ചേർത്തു. യുവതിയെ വീട്ടില്‍ പ്രസവിക്കാന്‍ റജീന പ്രേരിപ്പിച്ചുവെന്ന് പൊലീസ് പറഞ്ഞു. വീട്ടില്‍ ചികിത്സ കിട്ടാതെ ഷെമീറ മരിക്കുന്ന സമയത്ത് റജീനയും മകളും സ്ഥലത്തുണ്ടായിരുന്നു.

വീട്ടില്‍ പ്രസവിക്കാന്‍ പ്രേരിപ്പിച്ചുവെന്ന് വ്യക്തമായതോടെ റജീനയെയും പോലീസ് പ്രതി ചേര്‍ക്കുകയായിരുന്നു. നേരത്തെ റജീനയുടെയും മകളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനെ ഇവരും തടഞ്ഞിട്ടുണ്ടോയെന്നാണ് പൊലീസ് അന്വേഷിച്ചത്. കേസെടുത്തതിന് പിന്നാലെ റജീന ഒളിവില്‍ പോയിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

അതേസമയം, കേസിലെ പ്രതിയായ നയാസിന്‍റെ കസ്റ്റഡി ഇന്ന് അവസാനിക്കും. നയാസിന്‍റെ കസ്റ്റഡി നീട്ടാനുള്ള അപേക്ഷയും പൊലീസ് നല്‍കിയേക്കും. വ്യാജ ചികിത്സ നൽകിയ ഷിഹാബുദ്ദീനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ചികിത്സ നൽകാതെ ഭ‍ർത്താവ് നയാസും, അക്യുപങ്ചർ ചികിത്സകൻ ഷിഹാബുദ്ദീനും ചേർന്ന് സ്ത്രീയെ മരണത്തിലേക്ക് തള്ളി വിട്ടുവെന്നാണ് കേസ്. ഇന്നലെ അറസ്റ്റിലായ ഷിഹാബുദ്ദീൻ റിമാൻഡിലാണ്. ഇയാളെ കസ്റ്റഡിയിൽ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം.