പേട്ടയില്‍ 2 വയസുള്ള നാടോടി ദമ്പതികളുടെ മകളെ തട്ടിക്കൊണ്ടുപോയി ; തലസ്ഥാനത്ത് വ്യാപക പൊലീസ് പരിശോധന

സമീപത്തെത്തിയത് മഞ്ഞ നിറത്തിലുള്ള സ്‌കൂട്ടറാണെന്നും അതിൽ ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്ന് കാണാതായ കുഞ്ഞിന്റെ സഹോദരൻ പറയുന്നു

0
58

തിരുവനന്തപുരം: പേട്ടയിൽ 2 വയസുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയതായി പരാതി. റെയിൽവേ സ്റ്റേഷന് സമീപം താമസിച്ചിരുന്ന നാടോടി ദമ്പതികളുടെ മകളെയാണ് എടുത്തു കൊണ്ടു പോയത്. മൂന്നു സഹോദരങ്ങൾക്ക് ഒപ്പമാണ് ഈ കുട്ടിയും ഉറങ്ങാൻ കിടന്നതെന്ന് രക്ഷിതാക്കൾ പറയുന്നു. സംഭവത്തിൽ തലസ്ഥാനത്ത് വ്യാപക പൊലീസ് പരിശോധന നടക്കുകയാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പേട്ടയിൽ എത്തി. സിറ്റിയിലെ എല്ലാ പൊലീസ് സ്റ്റേഷനയെയും കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള വ്യാപക അന്വേഷണമാണ് നടക്കുന്നത്.

സംഭവം പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം നടന്നത്. ഹൈദ്രബാദ് എൽ പി നഗർ സ്വദേശികളാണ് ഇവര്‍. അമർദ്വീപ് – റമീനദേവി ദമ്പതികളുടെ മകളാണ്. മേരി എന്നാണ് കുഞ്ഞിന്റെ പേര്. ഇവർക്ക് നാലുകുട്ടികളാണുള്ളത്. ഇവരെല്ലാം ഒന്നിച്ചാണ് ഉറങ്ങാൻ കിടന്നത്. ഇക്കൂട്ടത്തിൽ നിന്നാണ് പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയിരിക്കുന്നത്. സമീപത്തെത്തിയത് മഞ്ഞ നിറത്തിലുള്ള സ്‌കൂട്ടറാണെന്നും അതിൽ ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്ന് കാണാതായ കുഞ്ഞിന്റെ സഹോദരൻ പറയുന്നു. ഏറ്റവും കൂടുതൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന മേഖലയിൽ നിന്നാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്.

അതേസമയം, കുട്ടിയെ എടുത്തുകൊണ്ടുപോയ ആളെ പറ്റിയുള്ള ചില സൂചനകൾ പൊലീസിന് ലഭിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോയവർ സഞ്ചരിച്ച ബൈക്കിന്റെ വിവരങ്ങൾ പൊലീസിന് ലഭിച്ചു. സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഒരു ആക്റ്റീവ സ്കൂട്ടർ സമീപത്ത് വന്നിരുന്നതായി മൊഴിയുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്. നഗരത്തില്‍ മുഴുവന്‍ പരിശോധന നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.