മന്ത്രിതല ചര്‍ച്ച പരാജയം ; താങ്ങുവില സംബന്ധിച്ച് തീരുമാനമായില്ല, ഡൽഹി ചലോ മാർച്ചുമായി കർഷക സംഘടനകൾ മുന്നോട്ട്

ഉന്നയിച്ച ഒൻപതാവശ്യങ്ങളിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നായിരുന്നു കർഷകസംഘടനകളുടെ നിലപാട്. മന്ത്രിതല സമിതിയുമായി നടത്തിയ ചർച്ചയിൽ കർഷകരുടെ ആവശ്യത്തിൽ ധാരണയിലെത്തിയില്ല.

0
132

ദില്ലി: മന്ത്രിതല സമിതിയുമായി കർഷക സംഘടനകൾ നടത്തിയ ചർച്ച പരാജയം. ഡൽഹി ചലോ മാർച്ചുമായി കർഷക സംഘടനകൾ മുന്നോട്ട്. താങ്ങുവില സംബന്ധിച്ച് തീരുമാനത്തിലെത്താതിരുന്നതോടെയാണ് സമരവുമായി മുന്നോട്ട് പോകാൻ കർഷക സംഘടനകൾ തീരുമാനിച്ചത്. ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെ ദില്ലി ചലോ മാര്‍ച്ച് തുടങ്ങുമെന്ന് കര്‍ഷകര്‍ വ്യക്തമാക്കി. 2,500 ഓളം ട്രാക്ടറുകളുമായാണ് മാർച്ച് നടത്തുക. താങ്ങുവില സംബന്ധിച്ച് ധാരണയിൽ എത്തിയില്ലെന്ന് കര്‍ഷക സംഘടനാ നേതാക്കൾ അറിയിച്ചു.

ദില്ലിച്ചാലോ പ്രക്ഷോഭം പ്രഖ്യാപിച്ച കർഷക സംഘടനകളെ അനുനയിപ്പിക്കാൻ സർക്കാർ ഇന്നലെ വൈകിട്ട് അഞ്ചുമണിക്ക് ചണ്ഡിഗഡിൽ യോഗം വിളിച്ചിരുന്നു. കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയൽ, അർജുൻ മുണ്ട, നിത്യാനന്ദ റായി എന്നിവരാണ് സംയുക്ത കിസാൻ മോർച്ച നോൺ പൊളിറ്റിക്കൽ, കിസാൻ മസ്ദൂർ മോർച്ച എന്നീ സംഘടനകളുമായി ചർച്ച നടത്തിയത്. ഉന്നയിച്ച ഒൻപതാവശ്യങ്ങളിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നായിരുന്നു കർഷകസംഘടനകളുടെ നിലപാട്. മന്ത്രിതല സമിതിയുമായി നടത്തിയ ചർച്ചയിൽ കർഷകരുടെ ആവശ്യത്തിൽ ധാരണയിലെത്തിയില്ല.

അതേസമയം, കർഷകരുടെ ദില്ലി മാർച്ചിനെ നേരിടാൻ ഹരിയാന ദില്ലി അതിര്‍ത്തികളില്‍ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. ഹരിയാനയിലെ ഏഴ് ജില്ലകളിൽ നിരോധനാജ്ഞയും ഇൻ‌ർനെറ്റ് നിരോധനവും പ്രഖ്യാപിച്ചു. കർഷകർ ദില്ലിയിലേക്ക് കടക്കുന്നത് തടയാൻ അതിര്‍ത്തികള്‍ അടച്ചു താങ്ങുവില ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ മുന്‍നിർത്തി ഇരുനൂറോളം കർഷക സംഘടനകളാണ് ചൊവ്വാഴ്ച സമരം പ്രഖ്യാപിച്ചത്. രണ്ട് വർഷം മുന്‍പ് നടന്ന കർഷക സമരത്തിലെ സാഹചര്യം ആവർത്തിക്കാതിരിക്കാൻ കടുത്ത നിയന്ത്രണങ്ങളാണ് ഹരിയാന ദില്ലി അതിര്‍ത്തികളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സിംഘു, ടിക്രി അതിർത്തികളിൽ നൂറുകണക്കിന് പോലീസുകാരെ വിന്യസിച്ചു. ഉത്തർപ്രദേശിൽ നിന്നുള്ള അതിർത്തികളിൽ ട്രക്ക്,ട്രാക്ടർ,ട്രോളി തുടങ്ങിയവയ്ക്ക് മാർച്ച് 11 വരെ നിയന്ത്രണം ഏർപ്പെടുത്തി. കർഷക പ്രതിഷേധത്തെ നേരിടാൻ ഹരിയാന പോലീസ്, കോൺക്രീറ്റ് ബാരിക്കേഡുകളും കമ്പിവേലികളും, ഇരുമ്പാണികളും അടക്കമുള്ള റോഡിൽ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഇതിനെ മറികടക്കാൻ ക്രൈയിനുകൾ അടക്കമുള്ള സജ്ജീകരണങ്ങളുമായാണ് കർഷകർ ഡൽഹി ചലോ പ്രക്ഷോഭത്തിന് തയ്യാറെടുത്തിരിക്കുന്നത്.