ഒരു വർഷം മുമ്പുണ്ടായ തർക്കം വീണ്ടും ചർച്ചയായി ; ബന്ധുവിനെ തല്ലുന്നത് കണ്ട് തടയാൻ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം

അടുത്തുള്ള ക്ഷേത്രത്തിൽ ഒരു വര്‍ഷം മുൻപ് മൈക്ക് സെറ്റ് വയ്ക്കുന്നതുമായി ബന്ധപ്പെട്ട് രാജേഷുമായുണ്ടായിരുന്ന തര്‍ക്കം വീണ്ടും ചര്‍ച്ചയായി. ഇതേ തുടർന്ന് മദ്യ ലഹരിയിലായിരുന്ന പ്രതികൾ രാജേഷിനെ ആക്രമിച്ചു.

0
75

തിരുവനന്തപുരം: മലയിൻകീഴിൽ മദ്യപസംഘത്തിന്റെ അക്രമത്തിൽ യുവാവിന് ദാരുണാന്ത്യം. കരിങ്കാട്ടുകോണം സ്വദേശി ശരതാണ് കൊല്ലപ്പെട്ടത്. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് അഖിലേഷിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അരുൺ, സോളമൻ, അനീഷ് എന്നിവരാണ് ആക്രമിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഇവര്‍ മൂന്ന് പേരും പൊലീസ് കസ്റ്റഡിയിലാണ്.

കഴിഞ്ഞ ദിവസം രാത്രി 11.30 യോടെയാണ് സംഭവം നടക്കുന്നത്. അരുൺ, സോളമൻ, അനീഷ് എന്നിവര്‍ മദ്യപിക്കുന്ന സ്ഥലത്തേക്ക് രാജേഷ് എന്നയാൾ എത്തിയതോടെയാണ് സംഭവങ്ങൾക്ക് തുടക്കമാകുന്നത്. അടുത്തുള്ള ക്ഷേത്രത്തിൽ ഒരു വര്‍ഷം മുൻപ് മൈക്ക് സെറ്റ് വയ്ക്കുന്നതുമായി ബന്ധപ്പെട്ട് രാജേഷുമായുണ്ടായിരുന്ന തര്‍ക്കം വീണ്ടും ചര്‍ച്ചയായി. ഇതേ തുടർന്ന് മദ്യ ലഹരിയിലായിരുന്ന പ്രതികൾ രാജേഷിനെ ആക്രമിച്ചു.

ഈ സമയത്താണ് ശരതും അഖിലേഷും സംഭവ സ്ഥലത്തേക്ക് എത്തുന്നത്. രാജേഷിനെ മര്‍ദ്ദിക്കുന്നത് തടയാനായിരുന്നു ശരതിന്റെയും അഖിലേഷിന്റെയും ശ്രമം. ഇതിനിടെയാണ് പ്രതികൾ ബിയര്‍ കുപ്പ് പൊട്ടിച്ച് ശരതിനെയും അഖിലേഷിനെയും കുത്തിയത്. ആശുപത്രിയിലെത്തിക്കുന്നതിന് മുൻപ് തന്നെ ശരത് മരിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. അഖിലേഷ് അത്യാസന്ന നിലയിലാണ്. രാജേഷിന് സാരമായ പരിക്കുകളില്ലെന്നാണ് ലഭിക്കുന്ന വിവരം.