വീട്ടുജോലിക്കാരിയെ മർദിക്കുകയും പൊള്ളലേൽപ്പിക്കുകയും ചെയ്തു ; ഐ.കരുണാനിധി എംഎൽഎയുടെ മകനും മരുമകളും അറസ്റ്റിൽ

ലിത് പെൺകുട്ടിയെ എംഎൽഎയുടെ മകനും മരുമകളും ചേർന്ന് മർദിച്ചെന്നും സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ചെന്നുമാണ് പരാതി.

0
80

ചെന്നൈ: വീട്ടുജോലിക്കാരിയെ മർദിക്കുകയും പൊള്ളലേൽപിക്കുകയും ചെയ്ത സംഭവത്തിൽ ഒളിവിലായിരുന്ന ഡിഎംകെ എംഎൽഎയുടെ മകനും മരുമകളും അറസ്റ്റിൽ. ഡിഎംകെ പല്ലാവരം എംഎൽഎ ഐ.കരുണാനിധിയുടെ മകൻ ആന്റോ മണിവാണൻ, മരുമകൾ മെർലിൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഉളുന്ദൂർപ്പെട്ട് സ്വദേശിനി രേഖ (18)യാണ് ഇവരുടെ മർദനത്തിന് ഇരയായത്.

രേഖയുടെ മാതാവ് ചെന്നൈയിലെ ഒരു വീട്ടിൽ വീട്ടുജോലി ചെയ്യുകയാണ്. 12–ാം ക്ലാസ് പൂർത്തിയാക്കിയ രേഖ ഏഴു മാസം മുൻപാണ് ചെന്നൈ തിരുവാൺമിയൂരിലുള്ള ആന്റോയുടെ വീട്ടിൽ ജോലിക്കായി എത്തിയത്. ദലിത് പെൺകുട്ടിയെ എംഎൽഎയുടെ മകനും മരുമകളും ചേർന്ന് മർദിച്ചെന്നും സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ചെന്നുമാണ് പരാതി.

സംഭവം പുറത്തു പറയരുതെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. പൊങ്കലിനായി വീട്ടിലെത്തിയപ്പോഴാണു പെൺകുട്ടി നേരിട്ടിരുന്ന പീഡനം പുറത്തറിഞ്ഞത്. തുടർന്ന് ഉളുന്ദൂർപ്പെട്ട് സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്നാണ് തിരുവാൺമിയൂർ പൊലീസ് കേസെടുത്തത്.

സംഭവത്തിൽ പട്ടികജാതി അതിക്രമ നിരോധന നിയമം ഉൾപ്പെടെ 6 വകുപ്പുകളിലായാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇതോടെ ഒളിവിൽപോയ ഇരുവരേയും ആന്ധ്രയിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും ചോദ്യം ചെയ്ത ശേഷം ചെന്നൈയിലെത്തിച്ച് കോടതിയിൽ ഹാജരാക്കാനാണു നീക്കം.