‘മാത്യു കുഴൽനാടന് തിരിച്ചടി’; റിസോര്‍ട്ടിലെ അധിക ഭൂമി ഏറ്റെടുക്കാൻ അനുമതി

0
65

ഇടുക്കി: മാത്യു കുഴൽനാടന് വൻ തിരിച്ചടി.മാത്യു കുഴൽനാടന്റെ റിസോർട്ട് ഭൂമിയിലെ സർക്കാർ പുറമ്പോക്ക് ഏറ്റെടുക്കാൻ അനുമതി. കയ്യേറ്റം ചൂണ്ടികാണിച്ച് ലാൻഡ് റവന്യു തഹസീൽദാർ നൽകിയ റിപ്പോർട്ട്‌ കളക്ടർ അംഗീകരിച്ചു. പ്രാഥമിക നടപടിയുടെ ഭാഗമായി സർവ്വേ പ്രകാരം വില്ലേജ് ഓഫീസറോട് റിപ്പോർട്ട്‌ വാങ്ങും. ഇതിന് ശേഷം ഹിയറിങ്‌ നടത്തും. വില്ലേജ് ഓഫീസറുടെ റിപ്പോർട്ട് വാങ്ങിയ ശേഷം കൈയേറ്റം ഒഴിപ്പിക്കൽ നടപടി ആരംഭിക്കും. മാത്യു കുഴൽനാടൻ 50 സെന്റ് സർക്കാർ ഭൂമി കയ്യേറി മതിൽ കെട്ടിയെന്ന് കണ്ടെത്തിയിരുന്നു.

മാത്യു കുഴൽനാടൻ എംഎൽഎ സർക്കാർ ഭൂമി കയ്യേറി എന്ന വിജിലൻസ് കണ്ടെത്തൽ ശരിവച്ച് റവന്യു വിഭാഗം രംഗത്തെത്തിയിരുന്നു. 50 സെന്‍റ് സർക്കാർ പുറമ്പോക്ക് മാത്യു കുഴൽനാടൻ കൈവശം ഉണ്ടെന്നാണ് കണ്ടെത്തൽ. അധിക ഭൂമിയുണ്ടെന്ന വിജിലന്‍സ് കണ്ടെത്തല്‍ കഴിഞ്ഞ ദിവസമാണ് റവന്യു വകുപ്പ് ശരിവെച്ചത്. ഉടുമ്പൻചോല ലാന്‍ഡ് റവന്യു തഹസിദാറണ് ഇടുക്കി ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. മാത്യു കുഴൽനാടന്റെ ചിന്നക്കനാലിലെ റിസോർട്ട് പണിത ഭൂമിയിൽ സർക്കാർ ഭൂമി ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റവന്യു വിഭാഗത്തിന്റെ കണ്ടെത്തൽ.

50 സെന്റ് പുറമ്പോക്കു കയ്യേറി എംഎൽഎ മതിൽ നിർമിച്ചെന്നും ഭൂമി റജിസ്‌ട്രേഷനിലും പോക്കുവരവിലും ക്രമക്കേട് നടത്തിയെന്നും സ്ഥലം വാങ്ങുമ്പോൾ ഉണ്ടായിരുന്ന 1000 ചതുരശ്രയടി കെട്ടിടത്തിന്റെ കാര്യം മറച്ചുവച്ച് നികുതി വെട്ടിപ്പ് നടത്തിയെന്നുമാണ് വിജിലൻസ് പറഞ്ഞത്. കേസിൽ വിജിലന്‍സ് അഞ്ച് റവന്യു ഉദ്യോഗസ്ഥരുടെ മൊഴി അടുത്ത ദിവസം രേഖപ്പെടുത്തും. തുടർന്ന് നല്‍കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും എഫ്ഐആർ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണോയെന്ന് തീരുമാനിക്കുക.