ചൈനയിൽ വൻ ഭൂകമ്പം, ഡൽഹിയിലും പ്രകമ്പനം

ദില്ലിയിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. അരമണിക്കൂറിന് ശേഷം കസാക്കിസ്ഥാനിലും ഉസ്ബസ്കിസ്ഥാനിലും ശക്തമായ പ്രകമ്പനം ഉണ്ടായി.

0
419

ബെയ്ജിങ്: ചൈനയില്‍ ശക്തമായ ഭൂകമ്പം. തെക്കൻ ഷിൻജിയാങ് മേഖലയിലാണ് റിക്ടർ സ്കെയിലിൽ 7.2 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇന്ത്യന്‍ സമയം ഇന്നലെ രാത്രി 11:29നായിരുന്നു സംഭവം. ചൈന-കിർഗിസ്ഥാൻ അതിർത്തി പ്രദേശമാണ് പ്രഭവ കേന്ദ്രം. ആളപായമോ നാശ നഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

ദില്ലിയിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. അരമണിക്കൂറിന് ശേഷം കസാക്കിസ്ഥാനിലും ഉസ്ബസ്കിസ്ഥാനിലും ശക്തമായ പ്രകമ്പനം ഉണ്ടായി. അതേ സമയം, ഇന്നലെ തെക്ക് പടിഞ്ഞാറൻ ചൈനയിലുണ്ടായ മണ്ണിടിച്ചിലിൽ മരണം എട്ടായി. കാണാതായ 47 പേർക്കായി തെരച്ചിൽ തുടരുകയാണ്.

80 കിലോമീറ്ററോളം ഭൂചലനത്തിന്റെ തീവ്രത അനുഭവപ്പെട്ടെന്ന് നാഷണൽ സെന്റർ ഓഫ് സീസ്മോളജി അറിയിച്ചു. നിരവധി പേർക്കു പരുക്കേറ്റതായും വീടുകൾ തകർന്നതായും റിപ്പോർട്ടുണ്ട്. ഷിൻ ജിയാങ് റെയിൽവേ വകുപ്പ് പ്രവർത്തനം നിർത്തിവച്ചു. 27 ട്രെയിനുകൾ സർവീസ് അവസാനിപ്പിച്ചതായി അധികൃതർ പറഞ്ഞു.

വലിയ ഭൂചലനത്തിനു പിന്നാലെ 3.0 തീവ്രതയിലും അതിലും ഉയർന്നതുമായ 14 തുടർ ചലനങ്ങള്‍ പ്രഭവകേന്ദ്രത്തിനു സമീപം രേഖപ്പെടുത്തി. ഈ മാസം രണ്ടാം തവണയാണ് ഡൽഹിയിലും എൻസിആർ മേഖലയിലും ഭൂചലനം അനുഭവപ്പെടുന്നത്. ജനുവരി 11ന് അഫ്ഗാനിസ്ഥാനിലെ ഹിന്ദു-കുഷ് മേഖലയില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലത്തിന്റെ പ്രകമ്പനങ്ങൾ ഡൽഹിയിലും സമീപ പ്രദേശങ്ങളിലും അനുഭവപ്പെട്ടിരുന്നു.