ഹൈസ്കൂളില്ല, ഇനി സെക്കൻഡറിമാത്രം: അധ്യാപകർക്ക് ബിരുദാനന്തര ബിരുദം നിർബന്ധം!

സെക്കൻഡറിക്കു താഴെയുള്ള സ്കൂളുകളിൽ അധ്യാപകരാവാൻ ബിരുദവും പ്രൊഫഷണൽ യോഗ്യതയും വേണം. അഞ്ചുമുതൽ ഏഴുവരെയുള്ള ക്ലാസുകളിലെ അധ്യാപകനിയമനവും വിഷയാധിഷ്ഠതമാക്കി.

0
77

തിരുവനന്തപുരം: സ്കൂൾഅധ്യാപക തസ്തികയും വിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥഘടനയും അടിമുടി പരിഷ്കരിക്കാൻ സർക്കാർ പ്രത്യേക കരടുചട്ടം തയ്യാറാക്കി. ഖാദർകമ്മിറ്റി റിപ്പോർട്ട് അടിസ്ഥാനമാക്കിയുള്ള പരിഷ്കാരത്തിൽ ‘ഹൈസ്കൂൾവിഭാഗം’ ഇനി ഉണ്ടാവില്ല. ഹൈസ്കൂൾ-ഹയർസെക്കൻഡറി സ്കൂളുകൾ ലയിപ്പിച്ച് ‘സെക്കൻഡറി’ എന്നാക്കി. എട്ടുമുതൽ 12 വരെയുള്ള ക്ലാസുകൾ സെക്കൻഡറിക്കു കീഴിലാവും. ഏഴുവരെയുള്ള പ്രൈമറിസ്കൂളുകളുടെ അക്കാദമികമേൽനോട്ടത്തിന് പഞ്ചായത്ത് എജുക്കേഷൻ ഓഫീസർമാരെയും നിയമിക്കും.

ഹൈസ്കൂളിനുമാത്രമായി ഇനി അധ്യാപകരെ നിയമിക്കില്ല. ഹയർ സെക്കൻഡറിയിൽ ജൂനിയർ, സീനിയർ തസ്തികളും ഉണ്ടാവില്ല. ‘സെക്കൻഡറി’യിൽ നിയമിക്കുന്നവർ എട്ടുമുതൽ 12 വരെയുള്ള ക്ലാസുകളിൽ പഠിപ്പിക്കണം. നിയമനത്തിന് ബിരുദാനന്തരബിരുദവും പ്രൊഫഷണൽ യോഗ്യതയും നിർബന്ധമാക്കി.

സെക്കൻഡറിക്കു താഴെയുള്ള സ്കൂളുകളിൽ അധ്യാപകരാവാൻ ബിരുദവും പ്രൊഫഷണൽ യോഗ്യതയും വേണം. അഞ്ചുമുതൽ ഏഴുവരെയുള്ള ക്ലാസുകളിലെ അധ്യാപകനിയമനവും വിഷയാധിഷ്ഠതമാക്കി. പ്രീ-പ്രൈമറി ടീച്ചർ, പ്രൈമറി ടീച്ചർ, സെക്കൻഡറി ടീച്ചർ, വർക്ക് എജുക്കേഷൻ ടീച്ചർ, സ്പെഷ്യലിസ്റ്റ് ടീച്ചർ എന്നീ അഞ്ചുവിഭാഗം അധ്യാപകരേ ഉണ്ടാവൂ. ഇപ്പോഴുള്ള അധ്യാപകരെ ബാധിക്കാതിരിക്കാൻ, നിയമനപരിഷ്‌കാരങ്ങൾ 2030 ജൂൺ ഒന്നുമുതലേ പൂർണമായി നടപ്പാക്കൂ.

12 വരെയുളള സ്കൂളുകൾ സെക്കൻഡറിസ്കൂൾ, പത്തുവരെയുള്ളവ ലോവർ സെക്കൻഡറി, ഏഴുവരെയുള്ളവ പ്രൈമറി, നാലുവരെയുള്ളവ എൽ.പി. സ്‌കൂൾ എന്നിങ്ങനെയായിരിക്കും. പ്രധാനാധ്യാപകൻ, പ്രധാനാധ്യാപിക എന്നീ പേരുകൾ മാറ്റി സ്കൂൾമേധാവികളെല്ലാം പ്രിൻസിപ്പൽ എന്നറിയപ്പെടും.