കൃഷി ഓഫീസിലെ താത്കാലിക ജീവനക്കാരിക്ക് നേരെ മർദനം ; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

ഓട്ടോ റിക്ഷയില്‍ യാത്ര ചെയ്യുകയായിരുന്ന സരിതയുടെ മൊബൈല്‍ ഫോണ്‍ അനൂപ് പിടിച്ചു വാങ്ങുകയും തുടര്‍ന്നു ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടാകുകയും ചെയ്തു.

0
82

തിരുവനന്തപുരം: പാറശാല കൃഷി ഓഫീസിലെ താത്കാലിക ജീവനക്കാരിക്ക് ഓട്ടോ ഡ്രൈവറുടെ മര്‍ദനം. സംഭവത്തിൽ ഡ്രൈവര്‍ പാറശാല പുത്തന്‍കട സ്വദേശി അനൂപ് (34) പോലീസ് പിടിയിലായി. കുളത്തൂര്‍ സ്വദേശിയായ സരിതയ്ക്കാണ് (34) മര്‍ദ്ദനമേറ്റത്. കൃഷിയിട സന്ദര്‍ശത്തിനായി പോയപ്പോള്‍ ജിവനക്കാരിയെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കൈവശപ്പെടുത്തിയെന്നാണ് കേസ്.

കഴിഞ്ഞ ദിവസം വൈകിട്ട് കരുമാനൂരിന് സമീപത്തായിരുന്നു സംഭവം നടക്കുന്നത്. ഓട്ടോ റിക്ഷയില്‍ യാത്ര ചെയ്യുകയായിരുന്ന സരിതയുടെ മൊബൈല്‍ ഫോണ്‍ അനൂപ് പിടിച്ചു വാങ്ങുകയും തുടര്‍ന്നു ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടാകുകയും ചെയ്തു. ഇതോടെ സരിത ഓട്ടോ റിക്ഷയുടെ താക്കോല്‍ കൈവശപ്പെടുത്തി. തുടര്‍ന്ന് താക്കോല്‍ തിരികെ വാങ്ങുന്നതിനായി അനൂപ് സരിതയെ ആക്രമിക്കുകയായിരുന്നു.

നിലവിളി കേട്ടെത്തിയ തൊഴിലുറപ്പ് തൊഴിലാളികളാണ് സരിതയെ പാറശാല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അനൂപ് മദ്യലഹരിയിലായിരുന്നുവെന്ന് സരിത പറഞ്ഞു. പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്
സരിത.