സിഗരറ്റ് പായ്ക്കറ്റുകളിൽ ഉയർന്ന എം.ആർ.പി കാണിച്ച് വില്പന ; സംസ്ഥാന വ്യാപകമായി പരിശോധന നടത്തി ലീഗൽ മെട്രോളജി വകുപ്പ്

പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയ വ്യാപാരികളിൽ നിന്ന് 1,67,000 രൂപ പിഴയീടാക്കി.

0
81

തിരുവനന്തപുരം: സംസ്ഥാനത്ത് സിഗരറ്റ് പായ്ക്കറ്റുകളിൽ ഉയർന്ന എം.ആർ.പി. രേഖപ്പെടുത്തി വിൽപ്പന നടക്കുന്നതായി ലഭിച്ച പരാതിയിൽ സംസ്ഥാന വ്യാപകമായി വ്യാപാരസ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്തി. മന്ത്രി ജി ആർ അനിലിന്റെ നിർദേശ പ്രകാരമാണ് ലീഗൽ മെട്രോളജി വകുപ്പ് സംസ്ഥാന വ്യാപകമായി വ്യാപാരസ്ഥാപനങ്ങളിൽ പരിശോധന നടത്തിയത്.

കാശ്മീർ പോലെയുള്ള സംസ്ഥാനങ്ങളിൽ വിൽക്കുന്നതിനായി നിർമ്മിച്ച കുറഞ്ഞ എം ആർ പിയിൽ പായ്ക്ക് ചെയ്ത വിൽസ്, നേവികട്ട് സിഗരറ്റ് പായ്ക്കറ്റുകളിൽ ആണ് ഇത്തരത്തിൽ ഉയർന്ന എം ആർ പി സ്റ്റിക്കർ ഒട്ടിച്ച് കേരളത്തിൽ വ്യാപകമായി വില്പന നടത്തുന്നതായി കണ്ടെത്തിയത്.

സംസ്ഥാന വ്യാപകമായി 257 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 49 രൂപ എം.ആർ.പി. ഉള്ളവയിൽ 80 രൂപ രേഖപ്പെടുത്തിയ 51 കേസുകൾ കണ്ടെടുത്തു. പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയ വ്യാപാരികളിൽ നിന്ന് 1,67,000 രൂപ പിഴയീടാക്കി. പിഴ ഒടുക്കാത്തവർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കും.

ഇത്തരത്തിൽ നിയമവിരുദ്ധമായ പ്രവർത്തനത്തിന്റെ പേരിൽ വിൽസ് കമ്പനിക്കെതിരെ നിയമനടപടികൾ സ്വീകരിക്കുവാനും നിയമലംഘനം കമ്പനിയുടെ അറിവോടെയല്ലെങ്കിൽ ഉത്തരവാദികളായവരെ കണ്ടെത്തി നടപടി എടുക്കുവാനും മന്ത്രി നിർദേശം നൽകി.