കടയുടെ മുന്നിലെ പാർക്കിങ്ങിനെ ചൊല്ലി തർക്കം; സൈനികനും സഹോദരനും ക്രൂരമർദനം, ഡോക്ടറടക്കം 3 പേർ കസ്റ്റഡിയിൽ

ർദ്ദനത്തിൽ സിജുവിന്റെ വാരിയെല്ല് പൊട്ടിയിരുന്നു. ഇയാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

0
102

തിരുവനന്തപുരം : പാറശ്ശാലയിൽ കടയുടെ മുന്നിലെ പാർക്കിങ്ങിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടയിൽ സൈനികനും സഹോദരനും ക്രൂരമർദ്ദനമേറ്റു. കോട്ടവിള സ്വദേശിയായ സിനു, സിജു എന്നിവർക്കാണ് മർദനത്തിൽ പരിക്കേറ്റത്. മർദ്ദനത്തിൽ സിജുവിന്റെ വാരിയെല്ല് പൊട്ടിയിരുന്നു. ഇയാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ക്രൂര മർദ്ദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ബുധനാഴ്ച രാത്രി ഏഴരയോടുകൂടിയാണ് സംഭവം നടക്കുന്നത്. പാറശ്ശാല ആശുപത്രി ജങ്ഷനിലെ ഇലക്ട്രിക് കടയിൽ സാധനങ്ങൾ വാങ്ങുവാനെത്തിയതായിരുന്നു സൈനികനും സഹോദരനും. ഇവർ സമീപത്തെ തുണിക്കടയ്ക്കു മുന്നിലായി റോഡരികിൽ കാർ പാർക്ക് ചെയ്തു. എന്നാൽ കാർ മാറ്റാൻ കടയുടമ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ഇരുകൂട്ടരും തമ്മിൽ തർക്കമായി. ഈ സമയം അവിടെ എത്തിയ കടയുടമയുടെ മകനും സുഹൃത്തും ചേർന്ന് കാറിലെത്തിയ കോട്ടവിള സ്വദേശികളെ മർദ്ദിക്കുകയായിരുന്നു. കടയുടമ അയൂബ് ഖാൻ, മകനും ഡോക്ടറുമായ അലി ഖാൻ, സുഹൃത്ത് സജീലാൽ എന്നിവരാണ് കസ്റ്റഡിയിലുളളത്.