ഏകീകൃത കുര്‍ബാന അര്‍പ്പണം; മാർപാപ്പയുടെ തീരുമാനം നടപ്പാക്കണമെന്ന് സിറോ മലബാർ സഭ സിനഡ്

സിനഡിന്റെ സർക്കുലർ അടുത്ത ‌ഞായറാഴ്ച പളളികളിൽ വായിക്കും. പുതിയ മേജർ ആർച്ച് ബിഷപ്പ് ചുമതല ഏറ്റശേഷം ഉള്ള ആദ്യ സർക്കുലർ ആണിത്.

0
141

കൊച്ചി: സിറോ മലബാ‍ർ സഭയിലെ മുഴുവൻ പളളികളിലും ഏകീകൃത കുർബാന നിർബന്ധമെന്ന് സിറോ മലബാർ സഭാ സിനഡ്. മാർപ്പാപ്പയുടെ തീരുമാനം നടപ്പാക്കണമെന്നും സിനഡ് വ്യക്തമാക്കി. മാർപാപ്പയുടെ വിഡിയോ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ സിനഡ് രേഖാമൂലം സർക്കുലർ പുറപ്പെടുവിച്ചു.

എറണാകുളം അങ്കമാലി അതിരൂപതയിലെ എല്ലാ പള്ളികളിലും ഏകീകൃത കുർബാന അർപ്പിക്കണമെന്ന് സർക്കുലറിൽ പറയുന്നു. സിനഡിന്റെ സർക്കുലർ അടുത്ത ‌ഞായറാഴ്ച പളളികളിൽ വായിക്കും. പുതിയ മേജർ ആർച്ച് ബിഷപ്പ് ചുമതല ഏറ്റ ശേഷം ഉള്ള ആദ്യ സർക്കുലർ ആണിത്.

അതേസമയം, കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ പിൻഗാമിയായി സിറോ മലബാർ സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്പായി മാർ റാഫേൽ തട്ടിലിനെ തെരഞ്ഞെടുത്തിരുന്നു. ഈ മാസം 9ന് സഭാ ആസ്ഥാനമായ കാക്കനാട് സെന്റ് തോമസ് മൗണ്ടിൽ നടന്ന സിനഡ് യോഗത്തിലാണ് പുതിയ മേജർ ആർച്ച് ബിഷപ്പിനെ തിരഞ്ഞെടുത്തത്.

രഹസ്യ ബാലറ്റിലൂടെ നടത്തിയ വോട്ടെടുപ്പിലൂടെയാണ് തെരഞ്ഞെടുപ്പ് നടന്നത്. വത്തിക്കാനിലും സിറോ മലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട്ടെ സെന്റ് തോമസ് മൗണ്ടിലും ഒരേ സമയമായിരുന്നു പ്രഖ്യാപനം. സഭയ്ക്ക് അനുയോജ്യനായ ബിഷപ്പാണ് റാഫേൽ തട്ടിലെന്ന് സ്ഥാനമൊഴിഞ്ഞ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി പറഞ്ഞു.