പൂട്ടിക്കിടന്ന കടമുറിയിൽ നിന്നും കിട്ടിയ തലയോട്ടിയും അസ്ഥികളും കൊയിലാണ്ടി സ്വദേശിയുടേത് ? മൃതദേഹത്തിനരികെ നിന്നും ലഭിച്ച മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം

ഇയാളെ കുറിച്ച് ഏറെ നാളായി വിവരമൊന്നും ലഭ്യമല്ലെന്ന് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു.

0
143

കോഴിക്കോട്: വടകര കുഞ്ഞിപ്പള്ളിയിൽ അടച്ചിട്ട കടമുറിയിൽ നിന്ന് കണ്ടെത്തിയ തലയോട്ടിയും അസ്ഥിയും കൊയിലാണ്ടി സ്വദേശിയുടേതെന്ന് സംശയം. മൃതദേഹ അവശിഷ്ടങ്ങൾ ഉണ്ടായിരുന്ന മുറിക്കുള്ളിൽ നിന്നും മൊബൈൽ ഫോണും കണ്ടെത്തിയിരുന്നു. മൃതദേഹത്തിന് സമീപത്ത് കിടന്ന വസ്ത്രത്തിന് അകത്തായിരുന്നു മൊബൈൽ ഫോൺ ഉണ്ടായിരുന്നത്. ഇത് കൊയിലാണ്ടി സ്വദേശിയുടേതാണ്. ഇത് കേന്ദ്രീകരിച്ച് നടന്ന പരിശോധനയിലാണ് കൊയിലാണ്ടി സ്വദേശിയാകാം മരിച്ചതെന്ന സൂചനകൾ പോലീസിന് ലഭിച്ചത്. ഇയാളെ കുറിച്ച് ഏറെ നാളായി വിവരമൊന്നും ലഭ്യമല്ലെന്ന് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഒരു വർഷത്തിൽ അധികമായി അടഞ്ഞുകിടന്നിരുന്ന കടമുറിയിൽ നിന്നും തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. ദേശീയ പാത നിർണനത്തിനായി ഏറ്റെടുത്ത കെട്ടിടമാണിത്. തൊഴിലാളികൾ കെട്ടിടം പൊളിച്ചു മാറ്റുന്നതിനിടയാണ് പ്ലാസ്റ്റിക് കൂടുകൾക്കിടയിൽ തലയോട്ടി കണ്ടെത്തിയത്. കടമുറിയുടെ ഷട്ടറുകൾ താഴ്ത്തിയ നിലയിലായിരുന്നു. അതിനാൽ തന്നെ ഒരു വർഷമായി ആരും തന്നെ കെട്ടിടത്തിലേക്കോ പരിസര പ്രദേശത്തോ വരുമായിരുന്നില്ല. നാട്ടുകാർ ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

ചോമ്പാല പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് തൊട്ടടുത്ത മുറിയിൽ നിന്നും വാരിയെല്ലിൻറെ ഭാഗങ്ങൾ കണ്ടെത്തിയത്. ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. രണ്ട് വർഷം മുമ്പ് കുന്നുമ്മക്കര സ്വദേശി ദേശീയ പാതാ അതോറിറ്റിക്ക് കൈമാറിയതാണ് കെട്ടിടം.