ആളത്ര നിസാരക്കാരനല്ല, ജഡ്ജി ചമഞ്ഞ് പോലീസിനെ കബളിപ്പിച്ചു ; ആള്‍മാറാട്ട വീരൻ ഒടുവിൽ പോലീസിന്റെ വലയിൽ

സബ് കളക്ടര്‍ ചമഞ്ഞാണ് ഇയാള്‍ ഹോട്ടലില്‍ മുറിയെടുത്തതെന്നും അവിടെ പണം നല്‍കിയില്ലെന്നും പീന്നീട് നടത്തിയ അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി.

0
125

കാസർകോട്: ജഡ്ജിയാണെന്നും, സബ് കളക്ടർ ആണെന്നും പറഞ്ഞ് ആളുകളെ കബളിപ്പിക്കുന്ന വീരൻ പോലീസിന്റെ പിടിയിൽ. തിരുവനന്തപുരം തോന്നയ്ക്കൽ സ്വദേശി ഷംനാദ് ഷൗക്കത്താണ് പിടിയിലായത്. പത്തനംതിട്ട ജഡ്ജിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹോസ്ദുർഗ് പൊലീസിനെ കബളിപ്പിച്ച കേസിലാണ് ഇപ്പോൾ ഷൗക്കത്ത് പിടിയിലായിരിക്കുന്നത്.

തന്റെ വാഹനം കേടായെന്ന് പറഞ്ഞ് ഇയാൾ തന്നയാണ് പോലീസിനെ വിളിക്കുന്നത്. തുടർന്ന് ഇയാൾ ഭീഷണിയുള്ള ജഡ്ജി ആണെന്ന് പറഞ്ഞു പോലീസിനെ കാവാലാളാക്കുകയും ചെയ്തു. പിന്നീട് സംശയം തോന്നിയ പോലീസ് വിശദമായി പരിശോധിച്ചപ്പോഴാണ് കള്ളി വെളിച്ചത്തായത്.

കഴിഞ്ഞ ദിവസം രാത്രിയാണ് പത്തനംതിട്ട ജഡ്ജിയാണെന്നും വാഹനം കേടായെന്നും പറഞ്ഞാണ് നീലേശ്വരം പൊലീസ് സ്റ്റേഷനിലെക്ക് ഫോണ്‍ കോള്‍ എത്തുന്നത്. നീലേശ്വരം പൊലീസ് വിവരം കാഞ്ഞങ്ങാട് സ്റ്റേഷനില്‍ അറിയിക്കുകയും തുടര്‍ന്ന് പൊലീസെത്തി ഇയാളെ ഹോട്ടലിൽ എത്തിക്കുകയും ചെയ്തു. തുടർന്ന് ഭീഷണിയുള്ള ജഡ്ജി ആണെന്ന് പറഞ്ഞ് പൊലീസ് ഹോട്ടലില്‍ സുരക്ഷയും ഏർപ്പെടുത്തി. പുലര്‍ച്ചെ കാഞ്ഞങ്ങാട് റെയിൽവേ സ്‌റ്റേഷനിൽ എത്തിക്കുകയും ചെയ്തു.

പിന്നീട് ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് ഐഡി കാര്‍ഡ് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ഇയാളുടെ കള്ളി വെളിച്ചതായത്. സബ് കളക്ടര്‍ ചമഞ്ഞാണ് ഇയാള്‍ ഹോട്ടലില്‍ മുറിയെടുത്തതെന്നും അവിടെ പണം നല്‍കിയില്ലെന്നും പീന്നീട് നടത്തിയ അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി. ആള്‍മാറാട്ടം നടത്തിയതിന് ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ ഉണ്ടെന്നും പൊലീസ് പറയുന്നു.