ഫോട്ടോഷൂട്ടിന് പോകാന്‍ മാതാപിതാക്കള്‍ വിസമ്മതിച്ചു, 21കാരി ജീവനൊടുക്കി

രക്ഷിതാക്കള്‍ അനുമതി നിഷേധിച്ചതോടെ, വിഷമത്തോടെ മുറിയില്‍ പോയ പെണ്‍കുട്ടി ഫാനില്‍ തൂങ്ങി ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

0
184

ബംഗളൂരു: പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായുള്ള ഫോട്ടോഷൂട്ടിന് പോകാന്‍ മാതാപിതാക്കള്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് 21 കാരിയായ വിദ്യാര്‍ഥിനി ജീവനൊടുക്കി. ബംഗളൂരു സുധാമനഗര്‍ സ്വദേശിയും ബി ബി എ വിദ്യാര്‍ഥിനിയുമായ വര്‍ഷിണിയെയാണ് ഞായറാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

‘ബിബിഎ പഠനത്തിനൊപ്പം ഫോട്ടോഗ്രാഫി കോഴ്സും ചെയ്തിരുന്ന വിദ്യാര്‍ഥിനിയാണ് വര്‍ഷിണി. പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ബംഗളൂരുവിലെ ഒരു മാളില്‍ ഫോട്ടോഷൂട്ടിന് പോകാന്‍ വര്‍ഷിണി മാതാപിതാക്കളോട് അനുവാദം ചോദിച്ചിരുന്നു.’ എന്നാല്‍ രക്ഷിതാക്കള്‍ അനുമതി നിഷേധിച്ചതോടെ, വിഷമത്തോടെ മുറിയില്‍ പോയ പെണ്‍കുട്ടി ഫാനില്‍ തൂങ്ങി ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

‘വര്‍ഷിണിയുടെ മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ല. മരണം സംബന്ധിച്ച് സുഹൃത്തുക്കളായ ആര്‍ക്കെങ്കിലും സന്ദേശം അയച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്.’ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് വര്‍ഷിണിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കിയതായും സെന്‍ട്രല്‍ ഡിസിപി ശേഖര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471 255 2056).